ADVERTISEMENT

ഒരു വർഷം 1500ൽ അധികം ചെറുതും വലുതുമായ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട് ജപ്പാനിൽ. ഒരാഴ്ച വരെ ജീവൻ നിലനിർത്താൻ ആവശ്യമായ വസ്തുക്കൾ അടങ്ങിയ എമർജൻസി കിറ്റ് തയാറാക്കലും  ജാഗ്രതാ നിർദേശങ്ങളും 3 മാസത്തിലൊരിക്കലുള്ള സുരക്ഷാ പരിശീലനവുമൊക്കെ ജാപ്പനീസ് നിത്യജീവിതത്തിന്റെ ഭാഗമാണ്. 

കാണികളില്ലാത്ത ആദ്യ ഒളിംപിക്സ്; പക്ഷേ, ടോക്കിയോ ലോകത്തിനു മുന്നിൽ തുറന്നുവയ്ക്കുന്ന കാഴ്ചകൾ അത്ര നിസ്സാരമല്ല. ഭൂകമ്പപ്രഹരങ്ങൾക്കും സൂനാമിത്തിരകൾക്കും മാത്രമല്ല, കോവിഡ് മഹാമാരിക്കു മുന്നിലും കീഴടങ്ങില്ലെന്നുറപ്പിച്ച ജപ്പാൻ ജനതയുടെ അതിജീവനത്തിന്റെ മേളയാണിത്. ഒളിംപിക്സിന് ആതിഥ്യമൊരുക്കുന്ന  ജപ്പാനിൽനിന്നുള്ള വിശേഷങ്ങൾ ഇന്നു മുതൽ; എഴുതുന്നത് 14 വർഷമായി ടോക്കിയോയിൽ താമസിക്കുന്ന മലപ്പുറം നിലമ്പൂർ ചെമ്പ്രശ്ശേരി സ്വദേശിനി നസീ മേലേതിൽ. ഇ– കൊമേഴ്സ് കമ്പനിയിൽ ഐടി മാനേജരാണ്.

എട്ടു വർഷം മുൻപു ജപ്പാനിൽ ടോക്കിയോ ഒളിംപിക്സ് ആസൂത്രണം ചെയ്തത് ‘അതിജീവനത്തിന്റെ ഒളിംപിക്സ്’ എന്ന സങ്കൽപത്തിലായിരുന്നു.  2011ലെ സൂനാമിത്തിരകളിൽ തകർന്നടിഞ്ഞ ഫുകുഷിമയിലെ തൊഹോകു പ്രദേശത്തിന്റെ പുനർനിർമാണം ലോകത്തിനു കാട്ടിക്കൊടുക്കുക, അവിടത്തെ എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കു പ്രതീക്ഷ നൽകുക എന്ന ചില  ലക്ഷ്യങ്ങൾ അതിലുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ആതൻസിൽനിന്നു ദീപശിഖ ആദ്യമായി വിമാനം കയറി വന്നതു ഫുകുഷിമയിലേക്കായിരുന്നു. 23നു ടോക്കിയോയിലെ ഉദ്‌ഘാടനത്തിനു ശേഷം ആദ്യ മത്സരം നടക്കുന്നതും ഫുകുഷിമയിലാണ്. പക്ഷേ, കോവിഡ് മഹാമാരിയുടെ അതിവ്യാപനം ഈ വേദികളിൽ കാണികളെത്തുന്നതു വിലക്കി.  ഇതു ഫുകുഷിമയിലെ ജനമനസ്സുകളിൽ നിറയ്ക്കുന്ന വിഷാദത്തിനു കണക്കില്ല. എങ്കിലും ഒളിംപിക്സ് നടക്കുമ്പോൾ ലോകമെങ്ങുമുള്ള ജനങ്ങൾ മാധ്യമങ്ങളിലൂടെ ഫുകുഷിമയെക്കൂടി അറിയുമെന്ന പ്രതീക്ഷയിലാണവർ. 

∙ ഭൂകമ്പങ്ങൾ, ഒരുക്കങ്ങൾ 

ഒരു വർഷം 1500ൽ അധികം ചെറുതും വലുതുമായ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട് ജപ്പാനിൽ. ഒരാഴ്ച വരെ ജീവൻ നിലനിർത്താൻ ആവശ്യമായ വസ്തുക്കൾ അടങ്ങിയ എമർജൻസി കിറ്റ് തയാറാക്കലും ജാഗ്രതാ നിർദേശങ്ങളും 3 മാസത്തിലൊരിക്കലുള്ള സുരക്ഷാ പരിശീലനവുമൊക്കെ ജാപ്പനീസ് നിത്യജീവിതത്തിന്റെ ഭാഗമാണ്. കൂടാതെ, പ്രകൃതിക്ഷോഭങ്ങൾക്കെതിരെ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചു ലോകനിലവാരത്തിലുള്ള മികച്ച പ്രതിരോധസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടിവിടെ. 

nasi-melethil-tokyo-olympics
നസീ മേലേതിൽ

വർഷങ്ങൾക്കു മുൻപു ടോക്കിയോയിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം, മേശപ്പുറത്തിരുന്ന പളുങ്കു ഗ്ലാസിലെ വെള്ളത്തിന്റെ അസാധാരണമായ തിരയിളക്കവും ചാഞ്ഞുകിടന്ന അലങ്കാരദീപത്തിന്റെ ഊഞ്ഞാലാട്ടവുമൊക്കെ കണ്ടു വീടിനടുത്തുള്ള പാർക്കിലേക്ക് ഓടിപ്പോയി വൈകിട്ടുവരെ ഒറ്റയ്ക്കിരുന്നതും ഇപ്പോഴും നല്ല ഓർമയുണ്ട്.

ഭൂകമ്പ ചരിത്രം രേഖപ്പെടുത്താൻ തുടങ്ങിയ 1900നു ശേഷം ലോകം കണ്ട ഏറ്റവും വലിയ നാലാമത്തെ ഭൂമികുലുക്കമായിരുന്നു ജപ്പാനിൽ 2011 മാർച്ച് 11നു സംഭവിച്ചത്. ഭൂകമ്പമാപിനിയിൽ 9.1 രേഖപ്പെടുത്തി ആ ചലനം. ടോക്കിയോയിൽനിന്ന് 400 കിലോമീറ്ററോളം അകലെയുള്ള തൊഹോകു ദ്വീപിലെ സെന്തായ് പ്രദേശത്താണ് അതുണ്ടായത്. അതിശക്തമായ ഭൂകമ്പത്തിനു ശേഷമുണ്ടായ സൂനാമിത്തിരകൾക്ക് 20 നില കെട്ടിടത്തിന്റെയത്ര ഉയരമുണ്ടായിരുന്നു.  

∙ രികുസെന്താക്കയിലെ പൈൻമരം

എത്ര ക്ലേശകരമായ സാഹചര്യങ്ങളിലും നല്ല ഉദാഹരണങ്ങൾ കണ്ടെത്തി വരും തലമുറയ്ക്കുകൂടി പ്രചോദനം നൽകുന്ന രീതിയിൽ കാത്തുസൂക്ഷിക്കുന്നതു ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു വശത്തു കടലും തീരം നിറയെ പതിനായിരക്കണക്കിനു പൈൻ മരങ്ങളുമുണ്ടായിരുന്ന ഒരു മുക്കുവ ഗ്രാമമായിരുന്നു ഇവാത്തെ തീരത്തെ  രികുസെന്താക്ക. ഫലഭൂയിഷ്ഠമായ മണ്ണും നെൽപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ ആ ഗ്രാമത്തെ  2011ലെ സൂനാമി ഒരു പാഴ്നിലമാക്കി.

ശാന്തസമുദ്രത്തിലെ കാറ്റേറ്റു നിന്നിരുന്ന എഴുപതിനായിരത്തിലധികം പൈൻ മരങ്ങളെ നിമിഷങ്ങൾക്കകം സൂനാമി നിലം പതിപ്പിച്ചു. മഞ്ഞു പെയ്ത, വെളിച്ചം പോയ ആ കറുത്ത  രാത്രിക്കുശേഷം ആരെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കാനായി വന്ന ഹെലികോപ്റ്റർ റെസ്ക്യൂ ടീം അന്തിച്ചു പോയി. മനുഷ്യനും പ്രകൃതിയും തോറ്റിടത്ത് ഒരു മരം മാത്രമുണ്ട് തലയുയർത്തി നിൽക്കുന്നു! 

മൂന്നു സൂനാമികളെ അതിജീവിച്ച, 170 വർഷം പ്രായമുള്ള, 26 മീറ്റർ ഉയരമുള്ള ഒരു പൈൻ മരം. സൂനാമിത്തിരകളുടെ ഉപ്പുവെള്ളം വേരുതൊട്ട് ഉച്ചിവരെ മൂടിയിട്ടും ആ മരം വീണ്ടും  ജീവിച്ചു, സ്വന്തക്കാരും വീടും സ്വത്തും നഷ്ടപ്പെട്ട മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ട്. ഈ മരം ജപ്പാനിലെ അതിജീവനത്തിന്റെ  സ്മാരകമാണ്.  ഇളംതിരകൾ ഓടിവന്നു തീരത്തെ ഉമ്മവച്ചു പോകുന്ന പ്രശാന്തമായ നീലക്കടലിനരികിൽ ഒളിംപിക്സിന് എത്തുന്നവരെ കാത്ത് ആ മരം നിൽക്കുന്നുണ്ട്. മുള്ളും കല്ലും നിറഞ്ഞ ജീവിതപ്പാതകളിൽ അടി തെറ്റാതെ, ജീവിതത്തിന്റെ കടുത്ത പാറക്കെട്ടുകളിൽ തളരാതെ, നമ്മളോരുരുത്തരും പ്രതീക്ഷകളുടെ പൈൻ മരമാകുക എന്നോർമിപ്പിച്ചു കൊണ്ട്...

Content Highlight: Tokyo Olympics 2020

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com