നീളൻ പകലുകളുടെ വേനൽക്കാലം
Mail This Article
പകലേറെയാണു ടോക്കിയോയിൽ. പുലർച്ചെ നാലര–അഞ്ചോടെ തന്നെ നേരം വെളുക്കും. രാത്രി ഏഴിനു ശേഷമേ ഇരുട്ടുകയുള്ളൂ. പകൽച്ചൂടാണെങ്കിൽ കഠിനവും. രാവിലെ പത്താകും മുൻപേ ചൂട് കടുക്കും. ഗ്രൗണ്ടിൽ ഈ ചുടിനോടാണ് ആദ്യ പോരാട്ടം. മത്സരങ്ങൾ ആരംഭിക്കും മുൻപേ ഇതിനെ മെരുക്കാൻ പഠിച്ചേ മതിയാവൂ. അതു കണക്കാക്കിയായിരുന്നു കഴിഞ്ഞ 2 ദിവസും ഞങ്ങളുടെ പരിശീലനം. ഏറ്റവും ചൂടു കൂടിയ നട്ടുച്ച നേരത്താണ് പരിശീലനത്തിനിറങ്ങിയത്. മത്സരങ്ങൾ മിക്കതും രാവിലെ പത്തിനാണ്. നട്ടുച്ച ചൂടിൽ പരിശീലിച്ച് ശീലിച്ചാൽ കളിക്കാനിറങ്ങുമ്പോൾ രാവിലത്തെ ചൂട് പ്രശ്നമാകില്ല എന്നാണ് കണക്കുകൂട്ടൽ.
ഈ ചൂടിൽ ഞങ്ങൾ ഗോളിമാരുടെ അവസ്ഥയാണ് ഭീകരം. ഹോക്കി ഗോളിമാരുടെ വേഷത്തിൽ കണ്ണു മാത്രമാണ് പുറത്തു കാണാവുന്നത്. ബാക്കി ശരീര ഭാഗമെല്ലാം ഒരു ഇരുമ്പ് കവചത്തിനുള്ളിലെന്ന പോലെയാണ്. അതിനുള്ളിൽ തന്നെ കഠിനമായ ചൂടാണ്. അതിനൊപ്പമാണ് പുറത്തെ ഈ കൊടുംചൂട്. ശരീരത്തിലെ ജലാംശം നിലനിർത്താൻ പ്രത്യേക ശ്രദ്ധ വേണം. കഴിയാവുന്നിടത്തോളം വെള്ളം കുടിക്കും. രാത്രി ഒആർഎസ് പോലുള്ള പാനീയങ്ങൾ കുടിച്ച ശേഷമാണ് ഉറക്കം.
English Summary: PR Sreejesh writes about Tokyo Olympics