വൻജയം, അട്ടിമറി! വനിതാ ഫുട്ബോളിൽ ബ്രസീലിനും സ്വീഡനും ജയം
Mail This Article
ടോക്കിയോ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മുൻപേ തുടങ്ങിയ വനിതാ ഫുട്ബോളിൽ ബ്രസീൽ ചൈനയ്ക്കെതിരെ 5–0 വൻവിജയം നേടി. സ്വീഡൻ 3–0ന് യുഎസ്എയെ അട്ടിമറിച്ചു.
ബ്രസീലിന്റെ റെക്കോർഡ് ഗോൾസ്കോററും സൂപ്പർ താരവുമായ മാർത്തയാണു ചൈനയ്ക്കെതിരെ 2 ഗോളുകൾ നേടിയത്. ഡെബിഞ്ഞ, ആന്ദ്രേസ ആൽവസ്, ബിയാട്രിസ് എന്നിവരും ഗോളുകൾ നേടി. 6 വട്ടം ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയിട്ടുള്ള മാർത്തയുടെ രാജ്യാന്തര ഗോൾനേട്ടം ഇന്നലത്തെ ഡബിളോടെ 111 ആയി. പുരുഷ – വനിതാ താരങ്ങളിൽ ഇത്രയും ഗോൾ നേടിയിട്ടുള്ള മറ്റൊരു താരമില്ല.
4 വട്ടം ഒളിംപിക്സ് സ്വർണം നേടിയിട്ടുള്ള യുഎസ് 0–3നു സ്വീഡനോടു തോറ്റതു വലിയ തിരിച്ചടിയായി. സ്വീഡിഷ് ഫോർവേഡ് സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്റെ 2 ഗോളുകളാണ് കളിയിൽ വഴിത്തിരിവായത്. ലീന ഹുർടിഗിന്റേതാണു 3–ാ ഗോൾ.
English Summary: Olympics: Women football; Brazil and Sweden wins