ടോക്കിയോയിൽ ആദ്യ സ്വർണം ഷൂട്ടിങ്ങിൽ ചൈനയ്ക്ക്; ഇന്ത്യയ്ക്ക് നിരാശ
Mail This Article
ടോക്കിയോ∙ ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ക്വന്‍ ചാങ് സ്വര്‍ണം നേടി. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് സ്വര്‍ണനേട്ടം. റഷ്യയുടെ അനസ്തേസ്യ ഗലാഷിന വെള്ളിയും സ്വിറ്റ്സലൻഡ് താരം താരം നീന ക്രിസ്റ്റന്‍ വെങ്കലവും നേടി.
ഇന്ത്യ ഏറെ പ്രതീക്ഷ വച്ചിരുന്ന ഈ ഇനത്തിൽ മത്സരിച്ച ലോക ഒന്നാം നമ്പർ ഇളവേനിൽ വാളറിവനും ലോക റെക്കോർഡ് കയ്യാളുന്ന അപൂർവി ചന്ദേലയും തീർത്തും നിരാശപ്പെടുത്തി. ഒളിംപിക്സിൽ അരങ്ങേറിയ ഇളവേനിൽ 16–ാം സ്ഥാനത്തെത്തിയപ്പോൾ, പരിചയ സമ്പന്നയായ അപൂർവി ചന്ദേല 36–ാം സ്ഥാനത്തേക്ക് പതിച്ചു.
മത്സരത്തിൽ അവസാന റൗണ്ട് വരെ മുന്നിലുണ്ടായിരുന്ന റഷ്യൻ താരം ഗലാഷിനയ്ക്ക് അവസാന റൗണ്ടിൽ സമ്മർദ്ദത്തിന് അടിപ്പെട്ടതാണ് തിരിച്ചടിയായത്. അവസാന റൗണ്ടിൽ തന്റെ ഏറ്റവും ചെറിയ സ്കോറായ 8.9 ആണ് ഗലാഷിന സ്കോർ ചെയ്തത്. ചൈനീസ് താരം യാങ് ആകട്ടെ, അവസാന റൗണ്ടിൽ 9.8 പോയിന്റ് സ്കോർ ചെയ്ത് ആകെ 251.8 പോയിന്റുമായി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടി.
English Summary: China Bags First Gold in Tokyo Olympics