അഭിമാനമീ ദേവി...!
Mail This Article
തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠിച്ച ഭവാനി ദേവി ഫെൻസിങ് 2–ാം റൗണ്ടിൽ തോറ്റെങ്കിലും ഒരു റെക്കോർഡ് പേരിലാക്കി; ഇന്ത്യയിൽനിന്ന് ഒളിംപിക്സ് ഫെൻസിങ്ങിൽ പങ്കെടുക്കുന്ന ആദ്യ വനിത; മലയാളം പറയുന്ന ഈ തമിഴ്നാട്ടുകാരി ടോക്കിയോയിൽനിന്ന് മനോരമയോടു സംസാരിക്കുന്നു...
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് റൂമിൽനിന്നു പുറത്തുചാടാനാണ് തമിഴ്നാട്ടുകാരി സി.എ.ഭവാനി ദേവി ആദ്യമായി കായിക മത്സരത്തിൽ പങ്കെടുക്കാൻ ആലോചിച്ചത്. സ്കൂളിൽ പുതുതായി ആരംഭിച്ച സ്ക്വാഷ്, ജിംനാസ്റ്റിക്സ് ടീമുകളിൽ ആളെണ്ണം തികഞ്ഞതോടെ അവശേഷിച്ച ഫെൻസിങ് തിരഞ്ഞെടുത്തു. ഭീമമായ സാമ്പത്തികച്ചെലവുപറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ച അധ്യാപകരോട് അച്ഛന്റെ വരുമാനത്തിന്റെ കണക്ക് കൂട്ടിപ്പറഞ്ഞു. വാൾപ്പയറ്റിന്റെയും വീരേതിഹാസങ്ങളുടെയും നാടായ ഇന്ത്യയിൽ നിന്ന് ഒളിംപിക്സ് ഫെൻസിങ്ങിൽ പങ്കെടുത്ത ആദ്യ വനിതയാണ് ഭവാനി. ആദ്യറൗണ്ടിൽ ഉജ്വല വിജയത്തിനുശേഷം രണ്ടാംറൗണ്ടിൽ പൊരുതി കീഴടങ്ങിയ താരം രാജ്യത്തിന്റെ അഭിമാനം ഉയർത്തി.
ഒളിംപിക്സ് ഫെൻസിങ്ങിലെ ഭവാനിയുടെ അരങ്ങേറ്റവും ആദ്യ വിജയവും രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. ഒരു മെഡൽ നേടിയ സന്തോഷം തോന്നുന്നുണ്ടോ?
കായികതാരമായതിൽ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമാണിത്. രാജ്യത്തു തന്നെ വലിയ പ്രചാരമില്ലാത്ത മത്സരയിനമാണ് ഫെൻസിങ് എന്നൊരു തോന്നൽ ഇതുവരെയുണ്ടായിരുന്നു. മെഡലാണ് സ്വപ്നമെങ്കിൽ നല്ലൊരു ഇനം തിരഞ്ഞെടുത്തു കൂടേ എന്ന ചോദ്യങ്ങളിലൂടെയാണ് കഴിഞ്ഞ 17 വർഷം കടന്നുപോയത്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഉൾപ്പെടെ മെഡൽ നേടിയപ്പോഴും സുഹൃത്തുക്കൾ അടക്കമുള്ളവരെ ഈ മത്സരത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പക്ഷേ ഒളിംപിക് യോഗ്യത നേടിയതോടെ എല്ലാവരുടെയും മനസ്സുമാറി.
സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തിൽനിന്നുള്ള പെൺകുട്ടിക്ക് ഫെൻസിങ് എന്ന ചെലവേറിയ കായിക ഇനത്തിൽ പരിശീലനം എളുപ്പമായിരുന്നോ?
ഇല്ലായ്മകൾക്കിടയിലും കുടുംബം നൽകിയ പിന്തുണയാണ് പ്രചോദനം. ഉപകരണങ്ങൾ വാങ്ങാൻ കാശില്ലാത്തതിനാൽ മുളകൊണ്ടായിരുന്നു തുടക്കത്തിലേ എന്റെ പരിശീലനം. യഥാർഥ ഉപകരണങ്ങൾ കിട്ടുന്നത് മത്സര സമയങ്ങളിൽ മാത്രം. പരിശീലന സൗകര്യങ്ങളില്ലാത്തതിനാൽ വീട്ടിലെ ചുമരിൽ കെട്ടിത്തൂക്കിയ മാസ്ക്കിനോട് ഏറെനാൾ പടവെട്ടിയിട്ടുണ്ട്.
എനിക്ക് രണ്ടാം വീടുപോലെയാണ് കേരളം. തലശ്ശേരി സായി സെന്ററിൽ പരിശീലനത്തിനെത്തിയതാണ് കരിയറിൽ നിർണായകമായത്. ബ്രണ്ണൻ കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനം. പരിശീലനത്തിനായി കൂടുതൽ സമയവും ചെലവഴിച്ചതിനാൽ കലാലയ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഹോസ്റ്റലിൽ സഹപാഠികളായി മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു. അവരാണ് മലയാളം സംസാരിക്കാൻ പഠിപ്പിച്ചത്. കേരളത്തിലെ ഭക്ഷണം ഇപ്പോഴും ഞാൻ മിസ് ചെയ്യുന്നുണ്ട്.
English Summary : Interview with Indian fencer Bhavani Devi