പാക്ക് താരം എന്റെ ജാവലിനിൽ കൃത്രിമം കാട്ടിയില്ല, വിദ്വേഷ പ്രചാരണം വേണ്ട: ചോപ്ര
Mail This Article
ന്യൂഡൽഹി ∙ വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര അഭ്യർഥിച്ചു. ടോക്കിയോ ഒളിംപിക്സ് ഫൈനലിനിടെ പാക്കിസ്ഥാൻ താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തിരുന്നെന്നും തുടർന്നു അതു തിരിച്ചുവാങ്ങിയെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ നീരജ് വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പാക്ക് താരത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നീരജിന്റെ ജാവലിനിൽ അർഷാദ് നദീം കൃത്രിമം കാട്ടാൻ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇതിനെത്തുടർന്നാണു വാസ്തവം വെളിപ്പെടുത്തി ഇന്ത്യൻ താരം രംഗത്തെത്തിയത്.
‘മത്സരങ്ങൾക്കു മുൻപ് ഓരോ മത്സരാർഥിയും അവരുടെ ജാവലിനുകൾ ഒഫിഷ്യൽസിനെ ഏൽപിക്കണം. ഇങ്ങനെയെത്തുന്ന ജാവലിൻ ഏതു മത്സരാർഥിക്കും ഉപയോഗിക്കാം. എന്റെ ജാവലിൻ ഉപയോഗിച്ച് പാക് താരം തയാറെടുപ്പു നടത്തിയത് അങ്ങനെയാണ്. എന്റെ ഊഴം വന്നപ്പോൾ ജാവലിൻ ഞാൻ ആവശ്യപ്പെട്ടു. അദ്ദേഹം അതു തിരികെ നൽകി’– നീരജ് വ്യക്തമാക്കി.
ഫൈനലിലെ ആദ്യ ഊഴമെത്തിയപ്പോൾ ജാവലിൻ കണ്ടില്ലെന്നും പാക്ക് താരത്തിൽനിന്ന് അതു തിരികെ വാങ്ങാൻ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തിൽ പൂർത്തിയാക്കേണ്ടി വന്നുമെന്നുമാണ് നീരജ് അഭിമുഖത്തിൽ പറഞ്ഞത്. മത്സരത്തിൽ 5–ാം സ്ഥാനത്തായിരുന്നു പാക്ക് താരം.
ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങൾ പകർന്നു നൽകുന്നതെന്നും തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങൾ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി.
English Summary: Neeraj Chopra dismisses Javelin controversy