ADVERTISEMENT

ടോക്കിയോ ∙ ‘പുതുയുഗപ്പിറവിയുടെ ആരംഭമാണിത്. അസാധാരണ പ്രകടനത്തിലൂടെ പാരാലിംപിക്സി‍ൽ ഇന്ത്യൻ അത്‍ലീറ്റുകൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. അഭിവാദ്യങ്ങൾ’ – പാരാലിംപിക്സിൽ റെക്കോർഡ് പ്രകടനം നടത്തിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞ വാക്കുകൾ ആവർത്തിക്കുകയാണ് ഇന്ത്യൻ കായികപ്രേമികളും. പരിമിതികളെ പടിക്കു പുറത്താക്കിയ ഉജ്വല പ്രകടനം ഗെയിംസിന്റെ അവസാനദിനവും ഇന്ത്യ ആവർത്തിച്ചു.

ഇന്നലെ ബാഡ്മിന്റനിൽ കൃഷ്ണ നാഗർ സ്വർണവും ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് യതിരാജ് വെള്ളിയും നേടി. ടോക്കിയോയി‍ൽ മത്സരിക്കാനെത്തിയ 54 പേരിൽ 17 പേരും മെഡൽ നേടി. അവനി ലെഖാര, സിങ്‌രാജ് അദാന (ഇരുവരും ഷൂട്ടിങ്) എന്നിവർ 2 മെഡലുകളുമായി തിളങ്ങി. ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19. കഴിഞ്ഞ തവണ റിയോയിൽ 4 മെഡലുകളുമായി 43–ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ ഫിനിഷ് ചെയ്ത് 24–ാം സ്ഥാനത്ത്.

ഇന്നലെ തന്റെ രണ്ടാമത്തെ ഇനത്തിൽ (50 മീറ്റർ റൈഫിൾ പ്രോൺ) മത്സരിച്ച മലയാളിതാരം സിദ്ധാർഥ ബാബുവിനു നേരിയ വ്യത്യാസത്തിൽ ഫൈനൽ നഷ്ടപ്പെട്ടു. യോഗ്യതാ റൗണ്ടിൽ സിദ്ധാർഥ ഒൻപതാമതാണു ഫിനിഷ് ചെയ്തത്. ആദ്യ 8 സ്ഥാനക്കാരാണു ഫൈനലിൽ കടന്നത്. നേരത്തേ ഒരു സ്വർണവും ഒരു വെങ്കലവും നേടിയ അവനി ലെഖാരയും യോഗ്യതാ റൗണ്ടിൽ പുറത്തായി.

∙ ഇന്ത്യ @ പാരാലിംപിക്സ്

2020 വരെ ആകെ 12 മെഡൽ
2020 ടോക്കിയോ 19 മെഡൽ

∙ മെഡൽ പട്ടിക (സ്ഥാനം, രാജ്യം, സ്വർണം, 
വെള്ളി, വെങ്കലം, ആകെ )

1. ചൈന 96 60 51 207
2. ബ്രിട്ടൻ 41 38 45 124
3. യുഎസ് 37 36 31 104
4. ആർപിസി* 36 33 49 118
5. നെതർലൻഡ്സ് 25 17 17 59
6. യുക്രെയ്ൻ 24 47 27 98
7. ബ്രസീൽ 22 20 30 72
8. ഓസ്ട്രേലിയ 21 29 30 80
9. ഇറ്റലി 14 29 26 69
10. അസർബൈജാൻ 14 1 4 19
24. ഇന്ത്യ 5 8 6 19
(*റഷ്യൻ ഒളിംപിക് കമ്മിറ്റി)

∙ അന്ന് വെറും ഹോബി; ഇപ്പോൾ പ്രഫഷനൽ

4 വർഷം മുൻപു തന്റെ 18–ാം വയസ്സിൽ വെറുതെ രസത്തിനു ബാഡ്മിന്റൻ കളിച്ചു തുടങ്ങിയതാണു രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ കൃഷ്ണ നാഗർ. പിന്നീടു പാരാ ബാഡ്മിന്റനിലേക്കു തിരി‍ഞ്ഞു. 135 സെന്റിമീറ്റർ മാത്രം പൊക്കമുള്ള കൃഷ്ണ എസ്എച്ച്6 വിഭാഗത്തിലാണു മത്സരിക്കുന്നത്. ഇന്നലെ ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കയിയെ 3 ഗെയിം പോരാട്ടത്തിലാണു തോൽപിച്ചത് (സ്കോർ: 21–17, 16–21, 21–17). നേരത്തേ പ്രമോദ് ഭഗത് ബാഡ്മിന്റൻ എസ്എൽ3 വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു.

∙ ഇന്ത്യയ്ക്കിതാ ഒരു ‘ഐഎഎസ് ’ മെഡൽ

പാരാലിംപിക്സ് ബാഡ്മിന്റനിലെ എസ്എൽ 4 വിഭാഗത്തിൽ വെളളി നേടിയതോടെ അപൂർവനേട്ടം സ്വന്തമാക്കി സുഹാസ് യതിരാജ്– പാരാലിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസ്) ഓഫിസർ. ഫൈനലിൽ ഫ്രഞ്ച് താരം ലുക്കാസ് മസുറിനോടാണ് സുഹാസ് പരാജയപ്പെട്ടത് (21–15,17–21,15–21). നോയിഡയിലെ ഗൗതം ബുദ്ധ്നഗർ ജില്ലാ മജിസ്ട്രേറ്റായ സുഹാസ് 2007 ബാച്ച് ഐഎഎസ് ഓഫിസറാണ്. കർണാടകയിലെ ഹാസൻ സ്വദേശിയായ സുഹാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കൊഴിഞ്ഞ ശേഷമാണ് പാരാലിംപിക്സിനെത്തിയത്.

∙ മെഡൽ c/o ഗൗരവ് ഖന്ന

ടോക്കിയോ ∙ പാരാലിംപിക്സിൽ മെഡൽ നേടിയ പ്രമോദ് ഭഗത്, മനോജ് സർക്കാർ, കൃഷ്ണ നാഗർ തുടങ്ങിയ താരങ്ങളെല്ലാം ജയത്തിനു ശേഷം ആഹ്ലാദത്തോടെ ആലിംഗനം ചെയ്യുന്നതു കോർട്ടിനു പുറത്തു നിൽക്കുന്ന പരിശീലകൻ ഗൗരവ് ഖന്നയെയാണ്. മുൻ ബാഡ്മിന്റൻ താരം കൂടിയായ നാൽപത്തിയാറുകാരൻ ഗൗരവ് രാജ്യത്തെ പാരാ ബാഡ്മിന്റൻ താരങ്ങളുടെ കൺകണ്ട ദൈവമാണ്. പാരാ താരങ്ങൾക്കു മാത്രമായി ഉത്തർപ്രദേശിലെ ലക്നൗവിൽ അദ്ദേഹം സ്വന്തമായി ഒരു ബാഡ്മിന്റൻ അക്കാദമി നടത്തുന്നുണ്ട്. രാജ്യമാകെ സഞ്ചരിച്ച് പാരാ ബാഡ്മിന്റനു പറ്റിയ ഭിന്നശേഷിക്കാരെ തിരഞ്ഞെടുക്കുന്നതും അദ്ദേഹംതന്നെ.

കോവിഡ് കാലത്ത് വാടകക്കെട്ടിടത്തിലെ താമസസ്ഥലത്തു താരങ്ങളുടെ ശാരീരിക പരിമിതി തടസ്സമായപ്പോൾ ഭിന്നശേഷി സൗഹൃദമായ ഒരു കെട്ടിടം നി‍ർമിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു കോടി രൂപ വായ്പയെടുത്തു. 2500 ചതുരശ്രയടിയിൽ ജിം ഉൾപ്പെടെയുള്ളവ ഒരുക്കി കെട്ടിടം നിർമിച്ചു. കഴിഞ്ഞ വർഷം കായികപരിശീലനരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അർഹനായി. സമ്മാനത്തുകയായ 15 ലക്ഷം രൂപയും കെട്ടിട നിർമാണത്തിനായാണു ഗൗരവ് മാറ്റിവച്ചത്.

English Summary: Tokyo Paralympics 2021 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com