സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ട് 6 വർഷം; ഈ ‘ഒളിംപ്യനെ’ കാണാതെ പോകരുത്!
Mail This Article
പത്തനംതിട്ട ∙ ഒളിംപിക്സ് ജയങ്ങളും ജേതാക്കളും ആഘോഷിക്കപ്പെടുമ്പോൾ, 6 വർഷം മുൻപു പ്രഖ്യാപിച്ച സർക്കാർ ജോലി പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരു ‘സ്പെഷൽ’ ഒളിംപ്യനുണ്ട്. 2015ലെ ലൊസാഞ്ചലസ് സ്പെഷൽ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ഹാൻഡ് ബോൾ ടീമംഗമായ തിരുവല്ല മേപ്രാൽ മൂലശേരിൽ വീട്ടിൽ യോഹന്നാൻ ചാണ്ടി എന്ന ജിനു. സ്പെഷൽ ഒളിംപിക്സിൽ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു ജിനു.
ലൊസാഞ്ചലസിലേക്കു യാത്രയയപ്പും തിരിച്ചെത്തിയപ്പോൾ കിട്ടിയ സ്വീകരണവുമാണ് വെള്ളി മെഡൽ കൊണ്ട് ജിനുവിനുണ്ടായ നേട്ടം. സർക്കാർ ജോലി വാഗ്ദാനം ചെയ്തെങ്കിലും 6 വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. മേപ്രാൽ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകന്റെ താൽക്കാലിക ജോലിയാണ് ഇപ്പോൾ ജിനുവിന്റെയും കുടുംബത്തിന്റെയും വരുമാന മാർഗം.
2018ലെ മഹാപ്രളയത്തിൽ ജിനുവിന്റെ വീട് പൂർണമായും വെള്ളത്തിനടിയിലായി. അടിത്തറ ദുർബലമായി. എല്ലാ വർഷവും 6 മാസം വീട് വെള്ളത്തിലാണ്.
ലൊസാഞ്ചലസിലെ ഹാൻഡ്ബോൾ കോർട്ടിൽ വിദേശ ടീമുകളെ ധീരമായാണ് ഇന്ത്യ നേരിട്ടതെന്നു ജിനു പറയുന്നു. ഇന്ത്യൻ ടീമംഗങ്ങളുടെ ഷൂസു പോലും അവിടത്തെ സാഹചര്യത്തിൽ ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല.
ഒളിംപിക്സ്, പാരാലിംപിക്സ് ജേതാക്കളെ രാജ്യം ആദരിക്കുമ്പോൾ സ്പെഷൽ ഒളിംപിക്സിൽ അഭിമാനമായ കായിക താരങ്ങളെ കൂടി ഓർമിക്കണമെന്ന അഭ്യർഥന മാത്രമാണ് മുപ്പത്തിയൊന്നുകാരൻ ജിനുവിനുള്ളത്.
English Summary: Handball player Yohannan Chandy awaiting for Govt job