ഗെറ്റ്... സെറ്റ്.... സ്മാഷ്
Mail This Article
കൊച്ചി ∙ എം. കാർത്തിക് (കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്), ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്), അശ്വൽ റായ് (കൊൽക്കത്ത തണ്ടർ ബോൾട്സ്) എന്നിവർ പ്രൈം വോളിബോൾ ലീഗിലെ വിലയേറിയ താരങ്ങൾ. ഇവരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ ലേലത്തിൽ മുടക്കിയത് 15 ലക്ഷം രൂപ വീതം. അനുവദനീയമായ ഉയർന്ന തുകയാണു 15 ലക്ഷം.
യുഎസിൽനിന്നുള്ള ഒളിംപിക് സ്വർണ ജേതാവ് ഡേവിഡ് ലീ, ഫ്രഞ്ച് താരം ആരൺ കൂബി (കാലിക്കറ്റ് ഹീറോസ്), യുഎസിൽനിന്നുള്ള കോഡി കാൾഡ്‌വെൽ, കോൾട്ടൻ കോവെൽ (കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്), അമേരിക്കൻ താരങ്ങളായ നോവ ടൈറ്റാനോ, കെയ്ൽ ഫ്രണ്ട് (ബെംഗളൂരു ടോർപിഡോസ്), യുഎസിന്റെ റയൻ മീഹാൻ, അർജന്റീനക്കാരൻ റോഡ്രിഗോ വില്ലാൽബോവ (അഹമ്മദാബാദ് ഡിഫൻഡേഴ്സ്), യുഎസിൽനിന്നുള്ള മാത്യു ഓഗസ്റ്റ്, ഇയാൻ സാറ്റർഫീൽഡ് (കൊൽക്കത്ത തണ്ടർബോൾട്സ്), ക്യൂബക്കാരൻ ഹെൻറി ബെൽ, വെനസ്വേലയിൽനിന്നുള്ള ലൂയി അന്റോണിയോ അരിയാസ് ഗുസ്മാൻ (ഹൈദരാബാദ് ബ്ലാക്ഹോക്സ്), വെനസ്വേല താരം ഫെർണാണ്ടോ ഗോൺസാലെസ്, ബ്രസീലിൽനിന്നുള്ള ബ്രൂണോ ഡാസിൽവ (ചെന്നൈ ബ്ലിറ്റ്സ്) എന്നിവർക്കും വില 15 ലക്ഷം വീതം.
മലയാളി താരം ജി.എസ്. അഖിൻ ചെന്നൈ ബ്ലിറ്റ്സിലേക്കു പോയത് 9.75 ലക്ഷത്തിന്. വിനീത് കുമാറിനെ കൊൽക്കത്ത വിളിച്ചെടുത്തത് 8.75 ലക്ഷത്തിനാണ്. സി. അജിത് ലാൽ (8.5 ലക്ഷം രൂപ) കാലിക്കറ്റ് ഹീറോസിൽ തുടരും. ദീപേഷ് കുമാർ സിൻഹയെ 10.75 ലക്ഷത്തിനു കൊച്ചി വിളിച്ചെടുത്തു. നവീൻ രാജ ജേക്കബിനെ ചെന്നൈ 8 ലക്ഷത്തിനു സ്വന്തമാക്കി.
ജെറോം വിനീത്, കാർത്തിക്, അശ്വൽ റായ് എന്നിവർക്കായി ഒന്നിലേറെ ടീമുകൾ വാശിയോടെ ലേലം വിളിച്ചെങ്കിലും 15 ലക്ഷത്തിൽ ‘ടൈ’ ആയതോടെ നറുക്കെടുപ്പ് വേണ്ടിവന്നു.
4 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഗോൾഡ് വിഭാഗത്തിൽ നിന്ന് ലീഗിലേക്ക് എത്തിയവർ
ചെന്നൈ: മുൻ ഇന്ത്യൻ നായകൻ മോഹൻ ഉഗ്രപാണ്ഡ്യൻ (7.75 ലക്ഷം), ജി.ആർ. വൈഷ്ണവ് (4 ലക്ഷം).
ബെംഗളൂരു: ഇന്ത്യൻ താരങ്ങളായ പങ്കജ് ശർമ, പി. രോഹിത് (7.5 ലക്ഷം വീതം), ബി. മിഥുൻ കുമാർ (5.6 ലക്ഷം), ലവ്മീത് കടാരിയ (4.6), രഞ്ജിത് സിങ് (4.4 ലക്ഷം).
ഹൈദരാബാദ്: അമിത് ഗുലിയ (10 ലക്ഷം), രോഹിത് കുമാർ (5.3 ലക്ഷം), വി. ഹരിഹരൻ (5 ലക്ഷം), വിപുൽ കുമാർ (4.5).
അഹമ്മദാബാദ്: സെറ്റർ മുത്തുസാമി (10 ലക്ഷം), ഷോൺ ടി. ജോൺ, എൽ.എം. മനോജ് (7.25 ലക്ഷം വീതം), ഹർദീപ് സിങ് (4.4), പി. പ്രഭാകരൻ (4 ലക്ഷം)
പ്ലാറ്റിനം, ഗോൾഡ് വിഭാഗങ്ങളിലായി 24 കളിക്കാരാണ് ലേലത്തിനു നിരന്നത്. സിൽവർ, ബ്രോൺസ്, അണ്ടർ 21 വിഭാഗങ്ങളിലായി 300ൽ അധികം താരങ്ങളും പങ്കെടുത്തു. 2 രാജ്യാന്തര കളിക്കാരുൾപ്പെടെ ഓരോ ടീമും 14 പേരെ എടുത്തു.
പ്രൈം വോളി: തീയതി ഉടൻ
കൊച്ചി ∙ പ്രൈം വോളിയുടെ തീയതി ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സിഇഒ: ജോയ് ഭട്ടാചാര്യ പറഞ്ഞു. ‘‘കോവിഡ് സ്ഥിതി പരിശോധിച്ചശേഷം സാധ്യമെങ്കിൽ കാണികളെ അനുവദിക്കും. ഒറ്റ വേദിയിലാവും മത്സരങ്ങൾ. ദിവസം ഒരു മത്സരം. ചില ദിവസങ്ങളിൽ 2 മത്സരം എന്നതും പരിഗണനയിലുണ്ട്. സോണി ടെൻ 2 ചാനലിൽ മലയാളം കമന്ററിയോടെ തത്സമയ സംപ്രേഷണമുണ്ടാകും.’’