ADVERTISEMENT

തിരുവനന്തപുരം ∙ തോമസ് കപ്പ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ കിരീട നേട്ടത്തിൽ ഇന്ത്യയുടെ തുറുപ്പു ചീട്ടായി മാറിയ മലയാളി താരം എച്ച്.എസ്.പ്രണോയിയെ രാജ്യമാകെ വാഴ്ത്തുമ്പോൾ ആദ്യം നന്ദി പറയേണ്ടതു പിതാവ് പി.സുനിൽ കുമാറിനോടാണ്. കളിയെ അത്രമേൽ സ്നേഹിച്ച ഇദ്ദേഹമാണ് എട്ടാം വയസ്സിൽ മകനെ ബാഡ്മിന്റൻ കോർട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു രാജ്യാന്തര താരമായി വളർത്തിയെടുത്തത്. കോച്ചിങ് സ്വയം പഠിച്ചെടുത്താണ് സുനിൽ മകനെ പരിശീലിപ്പിച്ചത്. ജൂനിയർ ലോകകപ്പ് ടീമിൽ ഇടം നേടിയതടക്കമുള്ള നേട്ടങ്ങൾ പ്രണോയ് കൊയ്തതും അച്ഛനു കീഴിലാണ്. പിന്നീട് 16–ാം വയസ്സിൽ ആണ് ഹൈദരാബാദ് ഗോപിചന്ദ് അക്കാദമിയിലേക്കു പോയത്. 

സ്വപ്ന നേട്ടത്തിൽ മകൻ വലിയ പങ്കു വഹിച്ചതിന്റെ അഭിമാന കൊടുമുടിയിലാണിപ്പോൾ മാതാപിതാക്കളായ സുനിൽ കുമാറും ഹസീനയും. ആക്കുളം കായലിന് അഭിമുഖമായുള്ള വീട്ടിലിരുന്ന് മകനുള്ള അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങുകയാണ് മാതാപിതാക്കൾ. ഈ വീടിന്റെ അലങ്കാരം തന്നെ പ്രണോയ് കൊയ്ത വിജയങ്ങളുടെ ട്രോഫികളാണ്. മലയാള മനോരമയുടെ പ്രഥമ ‘സ്പോർട്സ് സ്റ്റാർ’ പുരസ്കാരവുമുണ്ട് കൂട്ടത്തിൽ. അന്നു പുരസ്കാരം സമ്മാനിച്ച പി.വി.സിന്ധു ആശംസിച്ചതു പോലെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി പ്രണോയ് മാറിയിരിക്കുന്നു.

‘ഫൈനലിൽ അവനു കളിക്കാനാകാത്തതിൽ വിഷമമില്ല. അതിനു മുൻപേ നമ്മൾ ചാംപ്യൻമാരായതിലാണ് അഭിമാനം. സെമിയിൽ അവസാന സിംഗിൾസ് കളിക്കുന്നതിനിടെ പ്രണോയിയുടെ കാൽപാദം വഴുതി പരുക്കേറ്റിരുന്നു. അതു വകവയ്ക്കാതെ കളിച്ചാണ് ടീമിനെ ഫൈനലിൽ എത്തിച്ചത്. പവർ ഗെയിമാണ് അവൻ കളിക്കുന്നത്. പരുക്കിനുള്ള സാധ്യത എപ്പോഴുമുണ്ട്’– സുനിൽ കുമാറിന്റെ വിലയിരുത്തൽ. 

എയർ ഫോഴ്സിലെയും ഐഎസ്ആർഒയിലെയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച സുനിൽ ബാഡ്മിന്റൻ പരിശീലനം ഇപ്പോഴും തുടരുന്നുണ്ട്. മകൾ പ്രിയങ്കയുടെ മകൾ ഇഷിക ഉൾപ്പെടെ ഒരുകൂട്ടം കുട്ടികളെ പരിശീലിപ്പിക്കുകയാണിപ്പോൾ. ഹസീന കെഎസ്എഫ്ഇ ഉദ്യോഗസ്ഥയാണ്.

English Summary: Indian badminton player HS Prannoy and his father Sunil Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com