തായ്‌ലൻഡ് ഓപ്പൺ: ക്വാർട്ടറിൽ യമഗൂച്ചിയെ വീഴ്ത്തി; സിന്ധു സെമിയിൽ
Mail This Article
ബാങ്കോക്ക് ∙ ഇന്ത്യൻ സൂപ്പർ താരം പി.വി.സിന്ധു തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിഫൈനലിൽ. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ അകാനെ യമഗുച്ചിയെ തോൽപിച്ചാണ് (21-15,20-22,21-13) ആറാം സീഡായ സിന്ധുവിന്റെ മുന്നേറ്റം. ഇന്നു നടക്കുന്ന സെമിയിൽ ഒളിംപിക് ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയാണ് എതിരാളി.
ക്രോസ് കോർട്ട് സ്മാഷുകളുമായി കോർട്ടിൽ മിന്നിത്തിളങ്ങിയ സിന്ധു 11-9, 19–14 എന്നിങ്ങനെ ലീഡെടുത്താണ് ആദ്യ ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമിൽ 11-5 ന് മുന്നിലെത്തിയ സിന്ധു അനായാസം കളി ജയിക്കുമെന്നു കരുതിയെങ്കിലും യമഗുച്ചി തിരിച്ചടിച്ചു. 16–16ന് ഒപ്പമെത്തിയ അവർ അവസാന നിമിഷത്തെ പോരാട്ടത്തിൽ ഗെയിമും സ്വന്തമാക്കി. എന്നാൽ മൂന്നാം ഗെയിമിന്റെ തുടക്കം മുതൽ സിന്ധു ലീഡ് നിലനിർത്തി. എതിരാളിയുടെ തുടർച്ചയായ പിഴവുകൾ കൂടി ചേർന്നതോടെ വിജയവും വേഗത്തിലായി.
English Summary: Thailand Open; Sindhu enters in semis