ഇന്തൊനീഷ്യ ഓപ്പൺ: പ്രണോയ് ക്വാർട്ടറിൽ
Mail This Article
ജക്കാർത്ത ∙ തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിനു വഴിയൊരുക്കിയ മലയാളിതാരം എച്ച്.എസ്. പ്രണോയിയുടെ തകർപ്പൻ ഫോം തുടരുന്നു. ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റനിൽ ഇരുപത്തൊമ്പതുകാരൻ പ്രണോയ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഹോങ്കോങ്ങിന്റെ എൻഗ്കാ ലോങ് ആൻഗസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അടിയറവു പറയിച്ചാണു പ്രണോയിയുടെ കുതിപ്പ്. സ്കോർ: 21-11, 21-18.
ലോക 12–ാം നമ്പർ താരമായ ആൻഗസിനെ വെറും 41 മിനിറ്റിനുള്ളിൽ പ്രണോയ് കീഴടക്കി. ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാൻസിന്റെ ബ്രൈസ് ലെവർഡെസോ ആയിരിക്കും പ്രണോയിയുടെ അടുത്ത എതിരാളി.
അതേസമയം, മറ്റ് ഇന്ത്യൻ താരങ്ങൾക്കു നിരാശയായിരുന്നു ഫലം. ലോക അഞ്ചാം നമ്പർ മലേഷ്യയുടെ ലീ സി ജിയയോടു 21–10, 21–13 എന്ന സ്കോറിനു സമീർ വർമ പരാജയപ്പെട്ടു പുറത്തായി. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– എൻ. സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ചൈനയുടെ ചെൻ ക്വിങ് ചെൻ – ജിയാ യി ഫാൻ സഖ്യമാണു തോൽപിച്ചത്. സ്കോർ: 21–16, 21–13.
പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ. അർജുൻ– ധ്രുവ് കപില സഖ്യവും തോറ്റു. കോമൺവെൽത്ത് ഗെയിംസ് വെങ്കലമെഡൽ ജേതാവായ ആർ.എം.വി. ഗുരുസായ്ദത്താണ് ഇന്ത്യൻ ടീമിന്റെ പരിശീലകരിലൊരാൾ. വിരമിച്ച ശേഷം ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായി സായ്ദത്തിന്റെ ആദ്യ ഊഴമാണിത്.
English Summary: HS Prannoy enters Indonesia Open quarters