ADVERTISEMENT

ബർമിങ്ങാം ∙ ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിനു തിരിതെളിഞ്ഞു. ബ്രിട്ടനിലെ ബര്‍മിങ്ങാം അലക്സാണ്ടര്‍ സ്റ്റേഡിയത്തിലായിരുന്നു വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍. ഒളിംപിക് മെഡല്‍ ജേതാവ് പി.വി.സിന്ധുവും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി. ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ വരെ നീണ്ട ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളെത്തി. മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കും. 

ബ്രിട്ടന്റെ സാംസ്കാരിക വൈവിധ്യവും കായിക പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി 12.30 ഓടെ ബര്‍മിങ്ങാമിലെ വാഹന വ്യവസായത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അഞ്ചു പതിറ്റാണ്ടിലേറെ ലോകത്തെ അടക്കിവാണ 72 കാറുകള്‍ സ്റ്റേഡിയത്തില്‍ അണിനിരത്തി. പിന്നാലെ ബ്രിട്ടന്റെ സാംസ്കാരിക തനിമയുടെയും കലാവൈവിധ്യത്തിന്റെയും പല കാഴ്ചകളും വന്നുപോയി. ബ്രിട്ടനിലെ വ്യസായ വിപ്ലവത്തിന്റെ പ്രതീകമായി കൂറ്റന്‍ കാളയുടെ രൂപമായിരുന്നു ചടങ്ങിലെ പ്രധാന കൗതുകം.

കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഓസ്ട്രേലിയ, ആഫ്രിക്കന്‍, കരീബിയന്‍ രാജ്യങ്ങള്‍ക്കു പിന്നാലെയായിരുന്നു ഏഷ്യയുടെ ഊഴം. ത്രിവര്‍ണ പതാക വീശി പരമ്പരാഗത വേഷത്തില്‍ ഇന്ത്യന്‍ സംഘം എത്തിയപ്പോള്‍ സ്റ്റേഡിയം ആരവങ്ങളില്‍ മുങ്ങി. പരുക്ക് മൂലം പിന്മാറിയ നീരജ് ചോപ്രയ്ക്ക് പകരമാണ് പി.വി.സിന്ധുവും മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി.

∙ മിന്നി മിനുങ്ങി തുടങ്ങി 

മൂന്നാം തവണയാണ് ഇംഗ്ലണ്ട് കോമൺവെൽ‌ത്ത് ഗെയിംസിന് വേദിയാകുന്നത്. 72 രാജ്യങ്ങളിൽ നിന്നായി 5000 കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 283 ഇനങ്ങളിലാണ് മത്സരങ്ങൾ. ഭിന്നശേഷിക്കാർക്കായുള്ള 42 പാരാ കായിക ഇനങ്ങൾ ഉൾപ്പെടെയാണിത്. 440 കായിക താരങ്ങളുമായി ഏറ്റവും വലിയ സംഘത്തെ കളത്തിലിറക്കുന്നത് ഇംഗ്ലണ്ടാണ്. 215 അത്‍ലീറ്റുകളാണ് ഇന്ത്യൻ സംഘത്തിൽ.

commonwealth-games-keralites
കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ മലയാളികൾ. ഇടത്തുനിന്ന്: മുഹമ്മദ് അജ്‍മൽ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, പി.ആർ.ശ്രീജേഷ്, പി.ഐ.ബാബു, മുഹമ്മദ് അനീസ്, അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ, ആൻസി സോജൻ, എൻ.എസ്.സിമി.

കഴിഞ്ഞ 5 കോമൺവെൽത്ത് ഗെയിംസുകളിൽ നാലിലും ഓസ്ട്രേലിയ ചാംപ്യൻമാരായപ്പോൾ 2014ൽ ഗ്ലാസ്ഗോയിൽ ബ്രിട്ടനായിരുന്നു ജേതാക്കൾ. ഗെയിംസ് വീണ്ടുമൊരിക്കൽക്കൂടി ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമ്പോൾ കിരീടത്തിനായി ഈ 2 രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിലെ രണ്ടാംസ്ഥാനമാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനം. വനിതാ ട്വന്റി20 ക്രിക്കറ്റ്, 3X3 ബാസ്കറ്റ്ബോൾ എന്നീ മത്സരങ്ങളുടെ കോമൺവെൽത്ത് അരങ്ങേറ്റത്തിനും ഈ ഗെയിംസ് വേദിയാകും. ഇന്ത്യയുടെ മെഡൽ‌ പ്രതീക്ഷയായിരുന്ന ഷൂട്ടിങ്, ആർച്ചറി മത്സരങ്ങൾ ഇത്തവണയില്ല. ആദ്യദിനമായ ഇന്ന് 16 ഇനങ്ങളിൽ മത്സരം നടക്കും. 

English Summary: Commonwealth Games 2022, Opening Ceremony Highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com