ADVERTISEMENT

ബർമിങ്ങാം ∙ ന്യൂസീലൻഡ് വനിതാ സൈക്ലിങ് താരം എലിസ് ആൻഡ്രൂസിന് ഇന്നലെ കോമൺവെൽത്ത് ഗെയിംസിൽ നെട്ടോട്ടമായിരുന്നു; 4000 മീറ്റർ ടീം പർസ്യൂട്ടിൽ വെള്ളി നേടിയതിനു പിന്നാലെ മെഡൽ സ്വീകരിക്കാൻ പോലും നിൽക്കാതെ എലിസ് മത്സരവേദി വിട്ടു. തൊട്ടുപിന്നാലെ വനിതാ സ്പ്രിന്റ് ഇനത്തിൽ മത്സരമുള്ളതുകൊണ്ടായിരുന്നു അത്. എന്നാൽ ഗെയിംസ് ചട്ടം ലംഘിച്ചതിനാൽ 210 ഡോളർ പിഴ കിട്ടി. വെള്ളി മെഡലും നഷ്ടമായി. എങ്കിലെന്ത്; നേരെ പോയ എലിസ് കാനഡയുടെ ഒളിംപിക് ചാംപ്യൻ കെൽസി മിച്ചലിനെ അട്ടിമറിച്ച് സ്വർണം നേടി! ഈ ഗെയിംസിൽ എലിസിന്റെ 2–ാം സ്വർണം. വെള്ളിയാഴ്ച ടീം സ്പ്രിന്റ് ഇനത്തിലും സ്വർണം നേടിയിരുന്നു. 

4000 മീറ്റർ ടീം പർസ്യൂട്ട് ഇനത്തിൽ പരുക്കേറ്റ മറ്റൊരു താരത്തിനു പകരമാണ് എലിസിന് ഇറങ്ങേണ്ടി വന്നത്. അതോടെ പ്ലാനിങ് ആകെ തെറ്റി. പക്ഷേ മത്സരത്തിനിറങ്ങിയപ്പോൾ അതൊന്നും ബാധിച്ചില്ല. ടീമിനൊപ്പം വെള്ളി നേടി. മത്സരം കഴിഞ്ഞ ഉടൻ എലിസ് സ്ഥലം വിടുകയും ചെയ്തു. ടീമിലെ മറ്റു 3 പേർക്കും മെഡൽ ലഭിച്ചു. എലിസിന് മെഡൽ ലഭിക്കില്ല. പക്ഷേ മത്സരഫലത്തിൽ പേരുണ്ടാകും. മത്സര വിജയികൾ മെഡൽദാനച്ചടങ്ങിൽ പങ്കെടുക്കണമെന്ന ചട്ടമാണ് എലിസ് ലംഘിച്ചത്. 

elliese-1
എലിസിനെ അഭിനന്ദിക്കുന്ന മുത്തച്ഛനും മുത്തശ്ശിയും.

എന്നാൽ പിന്നാലെ സ്പ്രിന്റ് ഇനത്തിൽ സ്വർണം നേടി ആ നഷ്ടം മറന്നു. ‘‘എന്റെ മുത്തച്ഛനും മുത്തശ്ശിയും ഇതാദ്യമായി എന്റെ ഒരു മത്സരം കാണാനെത്തി. അവർക്കു മുന്നിൽ ഞാൻ ഒന്നാമതെത്തുകയും ചെയ്തു. മത്സരശേഷം അവരെ കെട്ടിപ്പിടിച്ചപ്പോൾ കിട്ടിയ സന്തോഷം ഒരിക്കലും മറക്കില്ല’’– ഇരുപത്തിരണ്ടുകാരി എലിസിന്റെ വാക്കുകൾ. മത്സരത്തിനു ശേഷം ന്യൂസീലൻഡ് പതാകയുമായി മുത്തച്ഛനും മുത്തശ്ശിയും എലിസിനെ അഭിനന്ദിക്കുന്ന ചിത്രവും പിന്നാലെ പ്രചരിച്ചു. 

കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ എലിസ് വെള്ളി നേടിയിരുന്നു. എലിസിന്റെ കുടുംബം തന്നെ സൈക്ലിങ് ഫാമിലിയാണ്. അച്ഛൻ ജോൺ ആൻഡ്ര്യൂസ് 1990 കോമൺവെൽത്ത് ഗെയിംസിൽ 2 വെങ്കലം നേടിയിരുന്നു. അമ്മ ഏയ്ഞ്ചല മൗണ്ടൻ ബൈക്കിങ് താരമായിരുന്നു. 

English Summary: Ellesse Andrews and the Commonwealth Games silver medal she won but never got

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com