ട്രാക്കിലേക്ക്...; കോമൺവെൽത്ത് അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്നു മുതൽ
Mail This Article
ബർമിങ്ങാം∙ ഗെയിംസ് നഗരിക്ക് ആവേശം പകർന്ന് അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു. ട്രാക്കും ഫീൽഡും ഉണരുമ്പോൾ ഇന്ത്യയ്ക്കുമുണ്ട് പ്രതീക്ഷ. പരുക്കുമൂലം വിട്ടുനിൽക്കുന്ന സൂപ്പർ താരം നീരജ് ചോപ്രയുടെ അസാന്നിധ്യവും ഉത്തേജക വിവാദവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. ലോങ് ജംപർ എം. ശ്രീശങ്കർ, സ്റ്റീപ്പിൾചേസർ അവിനാശ് സാബ്‌ലെ, ഡിസ്കസ് താരം സീമ പുനിയ, ജാവലിൻ താരം അന്നു റാണി തുടങ്ങിയവരൊക്കെ മെഡൽ പ്രതീക്ഷയിലാണ്.
ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ, പ്രവീൺ ചിത്രവേൽ, അബ്ദുല്ല അബൂബക്കർ എന്നിവരിൽ ഒരു മെഡലെങ്കിലും രാജ്യം പ്രതീക്ഷിക്കുന്നു. ഇതടക്കം കുറഞ്ഞത് അരഡസൻ മെഡലുകളെങ്കിലും അത്‌ലറ്റിക്സ് സംഘം നേടുമെന്നാണ് ഇന്ത്യൻ ക്യാംപിന്റെ വിശ്വാസം. 2010 ഡൽഹി ഗെയിംസിൽ 2 സ്വർണവും 3 വെള്ളിയും 7 വെങ്കലവുമടക്കം നേടിയ 12 മെഡലുകളാണ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 2014, 2018 എഡിഷനുകളിൽ 3 മെഡൽ വീതമായിരുന്നു നേട്ടം.
ലോങ്ജംപ് യോഗ്യതാ മത്സരത്തിൽ മലയാളി താരങ്ങളായ ശ്രീശങ്കറും മുഹമ്മദ് അനീസും ഇന്നു പങ്കെടുക്കും. കോമൺവെൽത്ത് രാജ്യങ്ങളിലെ താരങ്ങളിൽ ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനം ശ്രീശങ്കറിന്റേതാണ്. ഡിസ്കസ് ത്രോയിൽ സീമ പുനിയയും നവ്ജീത് കൗർ ധില്ലനും ഇന്നു മത്സരിക്കുന്നുണ്ട്.
വനിതാ ഷോട്പുട്ടിൽ മൻപ്രീത് കൗർ, വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതി ചന്ദ്, പുരുഷ ഹൈജംപ് യോഗ്യതാ മത്സരത്തിൽ തേജസ്വിൻ ശങ്കർ എന്നിവരും ഇന്നു ട്രാക്കിലും ഫീൽഡിലുമായി മത്സരിക്കും.
English Summary: Commonwealth games 2022, Athletics