അയലത്തെ താരം!
Mail This Article
ബർമിങ്ങാമിലെ അത്‌ലറ്റിക്സ് വില്ലേജിൽ ജമൈക്കൻ സ്പ്രിന്റ് താരം എലെയ്ൻ തോംസണെ കണ്ടുമുട്ടിയതിനെക്കുറിച്ച് മലയാളി താരം ആൻസി സോജൻ ബർമിങ്ങാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഒരു മിന്നലോട്ടം കണ്ടാണു ഞാൻ തിരിഞ്ഞു നോക്കിയത്! ആരെയും ശ്രദ്ധിക്കാതെ കുതിച്ചുപായുന്ന ആളെ നോക്കി ആരോ പറഞ്ഞു: എലെയ്ൻ തോംസൺ!
ടോക്കിയോ ഒളിംപിക്സിൽ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയ ജമൈക്കയുടെ സൂപ്പർ സ്പ്രിന്റർ എലെയ്ൻ തോംസണാണ് അതെന്ന് എനിക്കാദ്യം വിശ്വാസം വന്നില്ല. ആരാധനാപാത്രമായ ഒരാൾ ഇതാ തൊട്ടരികിൽ. കഴിഞ്ഞ ഒളിംപിക്സിലെ സൂപ്പർ ഫിനിഷിനൊക്കെ ടിവിയിൽ കണ്ടതു കൺമുന്നിലൂടെ ഒറ്റ സെക്കൻഡിൽ മിന്നിമറഞ്ഞു പോയി.
ഞാൻ കുറച്ചുനേരം ആ പരിശീലനം നോക്കി നിന്നു. ട്രാക്കിലും ഫീൽഡിലും കുറച്ചേറെപ്പേരുണ്ട്. അവരെയാരെയും എലെയ്ൻ തോംസൺ ശ്രദ്ധിക്കുന്നതേയില്ല. പരിശീലനത്തിൽ മാത്രമാണു ശ്രദ്ധ. മറ്റു ജമൈക്കൻ അത്‌ലീറ്റുകളും ലേശം ബഹുമാനം കൊടുത്ത് കുറച്ച് അകലം പാലിച്ചാണു നിൽപ്.
പരിശീലനം അവസാനിപ്പിച്ച് എലെയ്ൻ ഗെയിംസ് വില്ലേജിലേക്കു മടങ്ങാൻ നേരത്തു ഞാൻ മടിച്ചുമടിച്ച് അടുത്തു ചെന്നു. ‘ഹായ്’ പറഞ്ഞപ്പോൾ ഒരു തലക്കനവുമില്ലാതെ ചിരിച്ചു, അടുത്തേക്കു വിളിച്ചു. പരിശീലനത്തെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചുമൊക്കെ കുറച്ചുനേരം സംസാരിച്ചു. ബർമിങ്ങാം യൂണിവേഴ്സിറ്റി ക്യാംപസിൽ തന്നെയാണ് അത്‌ലറ്റിക്സിന്റെ ഗെയിംസ് വില്ലേജും. ഇന്ത്യയുടെയും ജമൈക്കയുടെയും അത്‌ലീറ്റുകൾ താമസിക്കുന്നതും അടുത്തടുത്താണ്.
അയൽക്കാരായ സ്ഥിതിക്ക് ഒരു സെൽഫിയെടുത്തോട്ടെ എന്നു ചോദിച്ചു. അതിനെന്താ എന്നു മറുപടി. ബഹുമാനത്തോടെ അൽപം അകന്നു നിന്നാണു സെൽഫിക്കു പോസ് ചെയ്തത്. പക്ഷേ, എലെയ്ൻ തോംസൺ എന്ന ആ ലോകോത്തര താരം എന്നെ അടുത്തേക്കു പിടിച്ചടുപ്പിച്ചു നിർത്തി. ചിരിയോടെ കെട്ടിപ്പിടിച്ചു. സേ ചീസ്..ക്ലിക്ക്...!
English Summary: Commonwealth Games 2022, Ancy sojan, Athletics