ADVERTISEMENT

ബർമിങ്ങാം ∙ മെഡൽ പ്രതീക്ഷയുടെ ഭാരമുയർത്തിയ വെയ്റ്റ് ലിഫ്റ്റർമാർക്കൊപ്പം ജൂഡോ, ബോക്സിങ് താരങ്ങളും തിളങ്ങിയതോടെ കോമൺവെൽത്ത് ഗെയിംസിൽ ടീം ഇന്ത്യയ്ക്കു വീണ്ടും വിജയദിവസം. വനിതാ ജൂഡോയിൽ 22 വയസ്സുകാരി തുലിക മാൻ വെള്ളി നേടിയപ്പോൾ പുരുഷ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ലവ്പ്രീത് സിങ്ങും ഗുർദീപ് സിങ്ങും വെങ്കലം സ്വന്തമാക്കി. സ്ക്വാഷ് പുരുഷ സിംഗിൾസിൽ വെങ്കലത്തോടെ സൗരവ് ഘോഷാലും തിളങ്ങി.

ജൂഡോ സെമിഫൈനലിൽ ജയമുറപ്പിച്ചപ്പോൾ ഇന്ത്യയുടെ തുലിക മാനിന്റെ ആഹ്ലാദം.
ജൂഡോ സെമിഫൈനലിൽ ജയമുറപ്പിച്ചപ്പോൾ ഇന്ത്യയുടെ തുലിക മാനിന്റെ ആഹ്ലാദം.

പുരുഷ ഹൈജംപിൽ വെങ്കലം നേടിയ തേജസ്വിൻ ശങ്കറിലൂടെ അത്‌ലറ്റിക്സിലെ മെഡൽവേട്ടയ്ക്കും ഇന്ത്യ തുടക്കമിട്ടു. കോടതി ഇടപെടലിലൂടെ കോമൺവെൽത്ത് ഗെയിംസി‍ൽ മത്സരിക്കാനെത്തിയ തേജസ്വിൻ 2.22 മീറ്റർ ചാടിയ പ്രകടനത്തോടെയാണ് മികവ് തെളിയിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽനേടുന്ന ആദ്യ ഇന്ത്യൻ ഹൈജംപ് താരവുമാണ്. ബോക്സിങ്ങിൽ സെമിയിലെത്തിയതോടെ ഇന്ത്യൻ താരങ്ങളായ നിഖാത് സരീനും നിതു ഗംഗാസും ഹസമുദ്ദീൻ മുഹമ്മദും മെഡലുറപ്പിച്ചു. എന്നാൽ‌ ഒളിംപിക്സ് വെങ്കല ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ ക്വാർട്ടറിൽ തോറ്റു പുറത്തായി. 

Lovepreet Singh (https://twitter.com/India_AllSports)
ലവ്പ്രീത് സിങ് മത്സരത്തിനിടെ ( https://twitter.com/India_AllSports)

ജൂഡോയിൽ വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് തുലിക മാന്നിന്റെ വെള്ളി നേട്ടം. സെമിയിൽ ന്യൂസീലൻഡ് താരം സിഡ്നി ആൻഡ്രൂസിനെ വെറും 3 മിനിറ്റിനുള്ളിൽ കീഴടക്കിയ ഡൽഹി സ്വദേശിനിക്ക് ഫൈനലിൽ സ്കോട്‍ലൻഡിന്റെ ഒന്നാം സീഡ് സാറ അലിങ്ടനെ മറികടക്കാനായില്ല. 

വെയ്റ്റ് ലിഫ്റ്റിങ്ങിൽ 10-ാം മെഡൽ

പുരുഷ 109 കിലോഗ്രാം വിഭാഗത്തി‍ൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലവ്പ്രീത് സിങ് വെങ്കലം നേടിയത്. 109 കിലോഗ്രാമിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഗുർപ്രീതിന്റെ നേട്ടം. ഈ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മെഡൽ‌നേട്ടം ഇതോടെ പത്തായി. 

സ്ക്വാഷ് സിംഗിൾസിൽ കോമൺവെൽത്ത് ഗെയിംസിലെ ആദ്യ ഇന്ത്യൻ മെഡലാണ് 35 വയസ്സുകാരൻ സൗരവ് ഘോഷാൽ സ്വന്തമാക്കിയത്. വെങ്കല മെഡൽ മത്സരത്തിൽ 2018ലെ ചാംപ്യൻ‌ ഇംഗ്ലണ്ടിന്റെ ജയിംസ് വിൽ‌സ്ട്രോപ്പിനെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽ‌പിച്ചു. വനിതാ ഹോക്കിയിൽ കാനഡയെ 3–2ന് തോൽപിച്ച് ഇന്ത്യൻ വനിതാ ടീം സെമിയിലെത്തി. പുരുഷ ടീം മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ 8–0ന് തകർത്തു.

badminton-india
കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൻ മിക്സഡ് ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീം.

ശ്രീശങ്കറിന് ഇന്നു ഫൈനൽ 

കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ പുരുഷ ലോങ്ജംപ് ഫൈനൽ ഇന്ന്. ഇന്ത്യൻ സമയം രാത്രി 12.15ന് നടക്കുന്ന മത്സരത്തിൽ മലയാളി താരങ്ങളായ എം.ശ്രീശങ്കറും വൈ.മുഹമ്മദ് അനീസും മത്സരിക്കും. യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തിയ ശ്രീശങ്കർ സ്വർണ പ്രതീക്ഷയാണ്.  

ഇന്നത്തെ ഇന്ത്യയുടെ മറ്റു പ്രധാന മത്സരങ്ങൾ:

പുരുഷ ഹോക്കി: ഇന്ത്യ– വെയ്‌ൽസ് – വൈകിട്ട് 6.30

ബാഡ്മിന്റൻ: പുരുഷ, വനിതാ സിംഗിൾസ് – ഉച്ചയ്ക്ക് 1.30

സ്ക്വാഷ്: വനിതാ ഡബിൾസ്– വൈകിട്ട് 4.30, പുരുഷ ഡബിൾസ്– വൈകിട്ട് 5.00, മിക്സ്ഡ് ഡബിൾസ്– രാത്രി 7.00

ബോക്സിങ്: വനിതാ ക്വാർട്ടർ ഫൈനൽ– ഉച്ചയ്ക്ക് 12.30 മുതൽ

English Summary: Commonwealth Games 2022; Day 6 India Medels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com