വനിതകൾ മുന്നിൽ
Mail This Article
മഹാബലിപുരം ∙ ഡൊമ്മരാജു ഗുകേഷ് എന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന്റെ വീരോചിത പ്രകടനത്തിനും അർമീനിയൻ കുതിപ്പിനെ തടയിടാനായില്ല. ലോക ചെസ് ഒളിംപ്യാഡിന്റെ ആറാം റൗണ്ടിൽ ഇന്ത്യ ബി ടീമിനെ തോൽപ്പിച്ച് അർമീനിയ ഒറ്റയ്ക്കു മുന്നിലെത്തി. അർമീനിയയുടെ ഗബ്രിയേൽ സർഗീസനതിരെയുള്ള കളി വിജയിച്ച് ഗുകേഷ് തുടർച്ചയായ ആറാം ജയം നേടി. 12 പോയിന്റുള്ള അർമീനിയയ്ക്കു പിന്നിൽ 11 പോയിന്റുമായി യുഎസാണു രണ്ടാംസ്ഥാനത്ത്.
ഇന്ത്യ എ ടീം ഉസ്ബെക്കിസ്ഥാനോടു സമനില വഴങ്ങി. വനിതാവിഭാഗത്തിൽ കൊനേരു ഹംപിയുടെയും ആർ. വൈശാലിയുടെയും വിജയത്തിന്റെ മികവിൽ ഇന്ത്യ എ ടീം (12 പോയിന്റ്) ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്താണ്. ഒളിംപ്യാഡിൽ അവധി ദിനമായ ഇന്നു കളിയില്ല.
പി. ഹരികൃഷ്ണ പോയിന്റ് നിലയിൽ മുന്നിൽ നിന്ന ലോക റാപിഡ് ചാംപ്യൻ അബ്ദു സത്തറോവിനെ തോൽപ്പിച്ചെങ്കിലും കെ.ശശികിരൺ വോകിദോവിനോടു തോറ്റതോടെ ഇന്ത്യ എ ടീം ഉസ്ബെക്കിസ്ഥാനോടു സമനില വഴങ്ങി.
മറ്റു കളികൾ സമനിലയായി. അർമീനിയയ്ക്കെതിരെ ഇന്ത്യ ടീം ബിക്കു വേണ്ടി ഗുകേഷ് വിജയം കണ്ടെങ്കിലും ബി.അധിബനും റോണക് സാധ്വാനിയും തോറ്റു. മലയാളി താരം നിഹാൽ സരിൻ സമനില വഴങ്ങി. ഇന്ത്യ സി ടീം ലിത്വാനിയയെ തോൽപ്പിച്ചു. എസ്.പി. സേതുരാമൻ, അഭിമന്യു പുരാണിക്, അഭിജിത് ഗുപ്ത എന്നിവർ ഇന്ത്യയ്ക്കു േവണ്ടി വിജയം കണ്ടു.
വനിതാ വിഭാഗം
ഇന്ത്യ എ ടീം ജോർജിയയെ 3–1നു തോൽപ്പിച്ചു. കൊനേരു ഹംപിയും ആർ. വൈശാലിയും വിജയിച്ചപ്പോൾ മറ്റുള്ളവർ സമനില വഴങ്ങി.
വനിതകളുടെ ഇന്ത്യ ബി ടീം ചെക്ക് റിപ്പബ്ലിക്കിനോടു സമനില പാലിച്ചു. ഇന്ത്യ സി ടീം ഓസ്ട്രേലിയയെ തോൽപ്പിച്ചു.
Content Highlight: Chess Olympiad