ADVERTISEMENT

ബർമിങ്ങാം ∙ ഒന്നിൽ പിഴച്ചാൽ അഞ്ച് എന്നു പറയും ശ്രീശങ്കർ! കാരണം, 5 ശ്രീയുടെ ഭാഗ്യസംഖ്യയാണ്. ഒട്ടേറെ അവസരങ്ങളിൽ, ശ്രീശങ്കറിനെ ജേതാവാക്കിയ സംഖ്യ! ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് മത്സരത്തിന്റെ 5–ാം അവസരത്തിൽ ഉഗ്രനൊരു ചാട്ടത്തോടെ, പാലക്കാട് യാക്കര സ്വദേശി എം. ശ്രീശങ്കർ സ്വന്തമാക്കിയത് വെള്ളിമെഡൽ.

ആദ്യ 4 ചാട്ടങ്ങളിലും നിരാശപ്പെടുത്തിയ ശ്രീ, ഫൈനലിലെ 5–ാം ഊഴത്തിൽ പിന്നിട്ടത് 8.08 മീറ്റർ. വാശിയേറിയ മത്സരത്തിൽ സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും ഇതേ ദൂരമേ ചാടാനായുള്ളൂ. ഇരുവരും തുല്യത പാലിച്ചപ്പോൾ, മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലാക്വാൻ ജേതാവായി. ശ്രീശങ്കർ രണ്ടാമനും. 7.94 മീറ്ററായിരുന്നു ഫൈനലിൽ ലാക്വാൻ നയിന്റെ മികച്ച രണ്ടാമത്തെ പ്രകടനം. ശ്രീശങ്കറിന്റേത് 7.84 മീറ്ററും. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടിയപ്പോൾ ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലീറ്റ് കൊല്ലം നിലമേൽ സ്വദേശി വൈ. മുഹമ്മദ് അനീസ് 7.97 മീറ്റർ പ്രകടനത്തോടെ 5–ാം സ്ഥാനത്തെത്തി. അഞ്ചാമത്തെ ഊഴത്തിൽ ശ്രീശങ്കർ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടികയിൽ ഒടുവിലത്തേതാണിത്. 2018ൽ ആദ്യമായി ദേശീയ റെക്കോർഡിട്ടത് 5–ാം ചാട്ടത്തിലാണ്. ഇക്കഴിഞ്ഞ ദേശീയ സീനിയർ മീറ്റിൽ റെക്കോർഡിട്ടതും കോഴിക്കോട്ടു നടന്ന ഫെഡറേഷൻ കപ്പിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (8.36 മീറ്റർ) നടത്തിയതുമെല്ലാം അഞ്ചാമത്തെ ഊഴത്തിലാണ്.

കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇരുപത്തിമൂന്നുകാരൻ ശ്രീശങ്കറിന്റെ വെള്ളി നേട്ടം. 1978ലെ ഗെയിംസിൽ മലയാളി സുരേഷ് ബാബു നേടിയ വെങ്കലമായിരുന്നു പുരുഷ ലോങ്ജംപിൽ ഇതുവരെയുള്ള ഏക നേട്ടം. മത്സരത്തിന്റെ ആദ്യ അവസരത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീയ്ക്ക് രണ്ടാം ചാട്ടത്തിൽ മറികടക്കാനായത് 7.84 മീറ്റർ. മത്സരിച്ച 12 പേരിൽ അപ്പോൾ ഏഴാംസ്ഥാനം.  

മൂന്നാം ശ്രമത്തിലെ ശ്രീശങ്കറിന്റെ ജംപ് ഒറ്റനോട്ടത്തിൽ 8 മീറ്റർ കടന്നതായി തോന്നിച്ചു. പക്ഷേ, അളന്നപ്പോൾ 7.84 മീറ്റർ മാത്രം. ലാൻഡിങ്ങിനിടെ ജഴ്സിയുടെ പിൻഭാഗം മണ്ണിൽ ഉരസിയതാണു തിരിച്ചടിയായത്. നാലാം അവസരത്തിൽ ചാട്ടം 8 മീറ്റർ കടന്നെങ്കിലും റഫറി ഫൗൾ വിളിച്ചു. ടേക്ക് ഓഫ് ബോർഡിൽ കാൽപാദം 1 മില്ലിമീറ്റർ കടന്നെന്നായിരുന്നു വിധി. ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 3 മില്ലിമീറ്ററിന്റെ വ്യത്യാസത്തിൽ മെഡൽ സാധ്യതയ്ക്കു പുറത്തായ ശ്രീയുടെ മുന്നിൽ നിർഭാഗ്യം വീണ്ടും...പക്ഷേ, ശ്രീശങ്കർ നിരാശനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ ആശിച്ച ചാട്ടം ശ്രീ നേടിയത് അഞ്ചാം ഊഴത്തിലാണ്; 8.08 മീറ്റർ. ബഹാമാസിന്റെ ലാക്വാൻ പിന്നിട്ട അതേ ദൂരം. 6–ാം സ്ഥാനത്തു നിന്ന് ഒറ്റച്ചാട്ടത്തിൽ ശ്രീ 2–ാം സ്ഥാനത്തെത്തി.   

അപ്പോഴും സ്വർണം കയ്യകലത്തിലുണ്ടായിരുന്നു. പക്ഷേ  അവസാന ജംപ് ഫൗളായതോടെ സുവർണ പ്രതീക്ഷകൾ അസ്തമിച്ചു.

Content Highlight: M Sreeshankar, Commonwealth Games 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com