ADVERTISEMENT

മഹാബലിപുരം∙ 16 വയസ്സു കഴിഞ്ഞാൽ കുട്ടികൾ പതിവായി കാണുന്ന നിറമുള്ള സ്വപ്നങ്ങളല്ല ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ് കാണുന്നത്. ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകന്റെ സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലാണ്; ചെസ് ബോർഡിലെ 64 കളങ്ങളാണ് കറുപ്പിലും വെളുപ്പിലും നിറയുന്നത്. ആ ശ്രദ്ധയുടെയും വ്യക്തതയുടെയും ചിത്രം ചെസ് ഒളിംപ്യാഡിലെ സ്കോർ ബോർഡിൽ വ്യക്തമായി തെളിഞ്ഞിട്ടുണ്ട് : 7 കളികളിൽ ഏഴിലും ജയം; 7 പോയിന്റ്.

7–ാം വയസ്സിൽ ചെസ് കളി പഠിച്ച ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റഷ്യൻ താരം സെർജി കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം 2019ൽ നഷ്ടമായത് 17 ദിവസത്തെ വ്യത്യാസത്തിലാണ്. അതിൽപിന്നെ ഗുകേഷിന്റെ കുതിപ്പ് അതിവേഗമായിരുന്നു. ഈവർഷം ജൂലൈ 16നു ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാങ് ലിയമിനെ തോൽപിച്ച് ഗുകേഷ് ചെസിലെ വൻ കടമ്പയായ 2700 ഇലോ റേറ്റിങ് മറികടന്നു. ഒളിംപ്യാഡിൽ ഇന്ത്യൻ ബി ടീമംഗമായ ഗുകേഷ് അട്ടിമറിച്ചവരിൽ ചെസ് ബോർഡിലെ തീപ്പൊരി എന്നറിയപ്പെടുന്ന സ്പെയിനിന്റെ അലക്സി ഷിറോവ്, അർമീനിയൻ താരം ഗബ്രിയേൽ സർഗീസൻ തുടങ്ങിയ സൂപ്പർതാരങ്ങൾ വരെയുണ്ട്. അഞ്ചാം റൗണ്ടിലെ വിജയം കഴിഞ്ഞതോടെ വിശ്വനാഥൻ ആനന്ദിനും പെന്റല ഹരികൃഷ്ണയ്ക്കും പിന്നാലെ ഏറ്റവും റേറ്റിങ്ങുള്ള മൂന്നാമത്തെ ഇന്ത്യൻ താരവുമായി ഗുകേഷ്.

വെറുതെയല്ല, ഒളിംപ്യാഡ് മത്സരങ്ങൾക്കിടെ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ ഇന്ത്യ ബി ടീമിന്റെ ചെസ് ബോർഡുകളിൽ ഒരു കണ്ണുവയ്ക്കുന്നത്!

 

Content Highlight: D Gukesh, Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com