ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റായി ആനന്ദ്; അർകാഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്
Mail This Article
മഹാബലിപുരം∙ അർകാഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ് സംഘടന (ഫിഡെ)യുടെ പ്രസിഡന്റ്; ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ്. ചെന്നൈയിൽ ഫിഡെ ജനറൽ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
5 വട്ടം ലോകചാംപ്യനും ഇന്ത്യയിലെ ചെസ് വിപ്ലവത്തിന്റെ കാരണക്കാരനുമായ ആനന്ദിന്റെ ചെസ് ജീവിതത്തിലെ നിർണായക മാറ്റമാണ് പുതിയ പദവി. ലോക ചെസ് കിരീടം മാഗ്നസ് കാൾസന് അടിയറവു വച്ചശേഷവും കളിയിൽ സജീവമായിരുന്ന ആനന്ദ് അടുത്തകാലത്താണ് ചെസ് സംഘാടനത്തിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇത്രയും വലിയ കളിക്കാരൻ ചെസ് സംഘടനയുടെ നിർണായക സ്ഥാനത്തുവരുന്നതും ആദ്യമാണ്.
നിലവിലെ ഫിഡെ പ്രസിഡന്റായ അർകാഡി ഡോർകോവിച്ചിന്റെ പാനലിലാണ് ആനന്ദും മത്സരിച്ചത്. ഡോർകോവിച്ചിന്റെ പാനൽ 157 വോട്ടുകൾ നേടി. എതിരാളി യുക്രെയ്ൻകാരനായ ആൻഡ്രി ബാരിഷ്‌പൊലെറ്റ്സിന്റെ ടീമിനു നേടാനായത് 16 വോട്ട് മാത്രം.
അൻപതുകാരനായ ഡോർകോവിച്ച് 2018ലാണ് ആദ്യം ഫിഡെ പ്രസിഡന്റായത്. റഷ്യയിലെ മോസ്കോയിൽ ജനിച്ച ഈ അൻപതുകാരൻ 2012 മുതൽ 2018 വരെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിനു കീഴിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു.
English Summary: Anand elected Fide vice-president, Arkady wins second term