ഗുകേഷിനു സമനില; ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാൻ മുന്നിൽ
Mail This Article
മഹാബലിപുരം ∙ ഡി. ഗുകേഷ് എന്ന അതിവേഗത്തീവണ്ടിയുടെ വേഗം കുറച്ച് ഷഖര്യാർ മമദ്യാരോവ്, ബ്രസീലിനെ 3–1നു തകർത്ത് വീണ്ടും വിജയപാളത്തിലേറി ഇന്ത്യ എ, മുന്നിട്ടുനിന്ന അർമീനിയയ്ക്ക് ചുവപ്പുകൊടി കാട്ടി ഉസ്ബെക്കിസ്ഥാൻ. 9ൽ 9 പോയിന്റും നേടി നോൺ സ്റ്റോപ്പ് കുതിപ്പുമായി പോളണ്ടിന്റെ വനിതാ താരം ഒലിവിയ കിയോൽബാസ –സംഭവ ബഹുലമായി ലോക ചെസ് ഒളിംപ്യാഡിലെ ഒൻപതാം റൗണ്ട്.
പോയിന്റ് നിലയിൽ മുന്നിട്ടുനിന്ന അർമീനിയയെ 3–1നു തകർത്താണ് ഉസ്ബെക്കിസ്ഥാൻ (16) ഒറ്റയ്ക്കു ലീഡ് നേടിയത്.
അസർബൈജാനെതിരെ സമനില നേടിയ ഇന്ത്യ ബി ടീം 15 പോയിന്റുമായി 2–ാം സ്ഥാനത്താണ്. തുടർച്ചയായ ഒൻപതാം ജയം ലക്ഷ്യമിട്ടു മുന്നേറിയ ഡി. ഗുകേഷിനു ലോക പത്താം നമ്പർ താരം ഷഖര്യാർ മമദ്യാരോവുമായി സമനിലയിൽ പിരിയേണ്ടി വന്നു. അർജുൻ എരിഗാസിയും കൃഷ്ണൻ ശശികിരണും നേടിയ വിജയത്തിന്റ മികവിലാണ് ഇന്ത്യ എ ബ്രസീലിനെ തകർത്തത്. വനിതകളിൽ പോയിന്റ് നിലയിൽ മുന്നിട്ടു നിന്ന ഇന്ത്യ എ പോളണ്ടിനോടു തോറ്റു.
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
മഹാബലിപുരം∙ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്. 9 റൗണ്ടിൽ 9 പോയിന്റും നേടി ഒലിവിയ കിയോൽബാസ പോളണ്ട് വനിതാടീമിനു വേണ്ടിയുള്ള കുതിപ്പ് തുടരുകയാണ്. 22 വയസ്സുള്ള ഒലിവിയ വനിതാ ഇന്റർനാഷനൽ മാസ്റ്ററാണ്. മുന്നിട്ടുനിന്ന ഇന്ത്യ എ ടീമിനെ പോളണ്ട് തകർത്തത് കിയോൽബാസയുടെ ഏക വിജയത്തിന്റെ മികവിലാണ്. 1992ൽ 13റൗണ്ടിൽ 12.5 പോയിന്റ് നേടിയ ജൂഡിത് പോൾഗറുടെ റെക്കോർഡാണ് ഒളിംപ്യാഡിലെ ഒരു വനിതയുടെ ഏറ്റവും മികച്ച പ്രകടനം.
പോയിന്റ് നില
ഓപ്പൺ
ഉസ്ബെക്കിസ്ഥാൻ16
അർമീനിയ 15
ഇന്ത്യ ബി 15
യുഎസ് 14
ഇന്ത്യ എ14
വനിതകൾ
ഇന്ത്യ എ 15
ജോർജിയ 15
കസഖ്സ്ഥാൻ 15
പോളണ്ട് 15
യുക്രെയ്ൻ14
English Summary: Chess Olympiad: Uzbekistan Jumps To Lead In Open