കോമൺവെൽത്ത് ഗെയിംസ് വനിതാ ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു സ്വർണം
Mail This Article
ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്കോർ 21–15, 21–13. കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിന്റെ ആദ്യ സ്വർണമാണിത്. 2014 ൽ വെള്ളിയും 2018 ൽ വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്. ലോകചാംപ്യൻഷിപ്പിൽ അഞ്ചു തവണയും (1 സ്വർണം, 2 വെള്ളി, 2 വെങ്കലം) ഒളിംപിക്സിൽ രണ്ടു വട്ടവും സിന്ധു മെഡലുകൾ (വെള്ളി, വെങ്കലം) നേടി.
ആദ്യ ഗെയിം 21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11–8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12–7 എന്ന നിലയിൽനിന്ന് 13–10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു.
ലോക 14–ാം നമ്പർ താരമാണ് കാനഡയുടെ മിഷേൽ ലി. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ യുകെയുടെ പോൾ ഡ്രിങ്കലിനെയാണ് സത്യൻ തോൽപിച്ചത്. സ്കോർ 4–3.
English Summary: Commonwealth games updates