ADVERTISEMENT

കോട്ടയം ∙ 3 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും സ്കൂൾ കായികമേളകളുടെ ട്രാക്കിലേക്ക്. ഈ അധ്യയന വർഷത്തെ ഉപജില്ലാ തല മത്സരങ്ങൾക്ക് തുടക്കമായതോടെ കോവിഡിന്റെ മരവിപ്പിനു ശേഷം മത്സരാവേശം തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് കുട്ടിത്താരങ്ങൾ. എന്നാൽ, ഇത്തവണത്തെ ദേശീയ സ്കൂൾ കായികമേള അനിശ്ചിതത്വത്തിൽ നിൽക്കെ, ഫിനിഷിങ് ലൈനിലെത്താതെ മത്സരം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയും അവരെ വേട്ടയാടുന്നുണ്ട്. 2019–20 അധ്യയന വർഷത്തിലാണ് സംസ്ഥാനത്ത് അവസാനമായി സ്കൂൾ കായികമേള നടന്നത്. തുടർന്നുള്ള 2 വർഷങ്ങളിൽ കോവിഡിനെത്തുടർന്ന് മത്സരങ്ങൾ മുടങ്ങി.

അത്‌ലറ്റിക്സും അക്വാട്ടിക്സും ഉൾപ്പെടെ 38 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ. സംസ്ഥാന തല മത്സരങ്ങൾ ഒക്ടോബർ 14ന് ആരംഭിക്കും. 12നകം സബ്ജില്ലാ, റവന്യു ജില്ലാ മത്സരങ്ങൾ പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഗെയിംസ് ഇനങ്ങളിൽ റവന്യു ജില്ലാ മത്സരങ്ങൾക്കു ശേഷം ഇത്തവണ മേഖലാ തല മത്സരമില്ല. റവന്യു ജില്ലാ വിജയികൾ നേരിട്ട് സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കും. സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ഡിസംബർ ആദ്യവാരം തിരുവനന്തപുരത്തു നടക്കും. 

 

ദേശീയ മീറ്റ് മുടങ്ങുമോ

 

ദേശീയ സ്കൂൾ കായികമേളയുടെ സംഘാടകരായ സ്കൂ‍ൾ ഗെയിംസ് ഫെഡ‍റേഷന് കേന്ദ്ര കായിക മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഇത്തവണത്തെ ദേശീയ സ്കൂൾ മീറ്റ് അനിശ്ചിതത്വത്തിലായത്. ദേശീയ കായിക നയത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിലാണ് സ്കൂൾ ഗെയിംസ് ഫെ‍ഡറേഷന് അംഗീകാരം നഷ്ടമായത്. വിലക്ക് നിലനിൽക്കെ, ഫെ‍ഡറേഷൻ മത്സരം നടത്തിയാൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റിനു സാധുതയുണ്ടാകില്ല. കേന്ദ്രം വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഇത്തവണത്തെ ദേശീയ കായികമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം.

 

ഗ്രേസ് മാർക്ക് നഷ്ടം 

 

ദേശീയ സ്കൂൾ കായികമേള മുടങ്ങിയാൽ മെഡൽനേട്ടത്തിനൊപ്പം ഗ്രേസ് മാർക്കിനുള്ള അവസരം കൂടിയാണ് കുട്ടികൾക്കു നഷ്ടമാകുന്നത്. ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് എസ്എസ്‍എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളതാണ്. ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 15 %, 13 %, 11 % എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. ഇതിനു പുറമേ ദേശീയ മത്സരങ്ങളിലെ പങ്കാളിത്തത്തിന് 10 ശതമാനവും ഗ്രേസ് മാർക്ക് ലഭിക്കും.  

 

Content Highlight: Kerala school athletic meets begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com