ADVERTISEMENT

ശുഭവാർത്തയുമായി മടങ്ങിയെത്താനുള്ള  ശുഭയാത്രയ്ക്കു കുളിരുള്ള തുടക്കം. ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിന്റെ 102 അംഗ സംഘം തിരുവനന്തപുരത്തു നിന്നു ഗുജറാത്തിലെ അഹമ്മദാബാദിലേക്കു പുറപ്പെട്ടു. വെരാവൽ എക്സ്പ്രസിലെ സെക്കൻഡ് എസി, തേർഡ് എസി കോച്ചുകളിലായാണു യാത്രയെന്നതിനാൽ അക്ഷരാർഥത്തിൽ ശുഭയാത്ര തന്നെ ഒരുങ്ങിയതിന്റെ ആഹ്ലാദത്തിലാണു താരങ്ങൾ. അത്‌ലറ്റിക്സ്, റഗ്ബി, റോവിങ്, വെയ്റ്റ്‍ലിഫ്റ്റിങ് ടീമുകളും ഒഫീഷ്യലുകളുമടക്കമാണു 102 പേർ. അത്‍ലീറ്റുകളടക്കം ബാക്കിയുള്ള താരങ്ങളും ഒഫീഷ്യലുകളും നാളെ വൈകിട്ടോടെ ടീമിനൊപ്പം ചേരും.

റിസർവേഷനില്ലാതെ ജനറൽ കംപാർട്മെന്റുകളിൽ ഇരിക്കാനോ നിൽക്കാനോ ഇടമില്ലാതെ ദുരിതയാത്ര നടത്തേണ്ടിവരുന്ന ഗതികേട് ഒഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണു കായികതാരങ്ങൾ. 32 താരങ്ങളും 17 ഒഫിഷ്യലുകളും അടക്കം 49 പേരുള്ള അത്‌ലറ്റിക്സ് ടീം ആണു വെരാവൽ സംഘത്തിലെ ഭൂരിപക്ഷം. 

ട്രിപ്പിൾ ജംപർമാരായ സാന്ദ്ര ബാബു, എൻ.വി. ഷീന, ഹൈജംപർ എയ്ഞ്ചൽ പി. ദേവസ്യ, സ്പ്രിന്റർമാരായ കെ.പി. അശ്വിൻ, ടി. മ‍ിഥുൻ, ശ്രുതിലക്ഷ്മി തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. വിനയചന്ദ്രൻ ആണു ടീമിന്റെ ചീഫ് കോച്ച്. ടീം നാളെ അഹമ്മദാബാദിലെത്തും.

123 ഒഫിഷ്യൽസ് അടക്കം 559 അംഗ സംഘമാണു കേരളത്തിൽ നിന്നു ഗെയിംസിൽ പങ്കെടുക്കുന്നത്. അഹമ്മദാബാദ്, വഡോദര, ഭാവ്നഗർ, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ വേദികളിൽ 9 അംഗ ബാച്ചുകളായി തിരിഞ്ഞ് കേരള ടീം മത്സരങ്ങളിൽ പങ്കെടുക്കും. 

29ന് ആണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം. 36 മത്സരയിനങ്ങളിൽ 26 ഇനങ്ങളിലാണു കേരളം മത്സരിക്കുക. 

അത്‌ലറ്റിക്സ്, നീന്തൽ, ആർച്ചറി, ബാഡ്മിന്റൻ, സൈക്ലിങ്, നെറ്റ്ബോൾ, റഗ്ബി, ഖോ–ഖോ, റോളർ സ്കേറ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഫെൻസിങ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബോക്സിങ്, സോഫ്റ്റ്ബോൾ, സോഫ്റ്റ് ടെന്നിസ്, ജൂഡോ, വുഷു, ട്രയാത്‍ലൻ, കനോയിങ് ആൻഡ് കയാക്കിങ്, സ്ക്വാഷ്, വോളിബോൾ എന്നിവയ്ക്കാണു കേരള താരങ്ങൾ യോഗ്യത നേടിയത്. ഒളിംപ്യൻ വി. ദിജുവാണ് കേരള ടീമിന്റെ സംഘത്തലവൻ (ചെഫ് ഡി മിഷൻ).   

നെറ്റ്ബോൾ: കേരളത്തിന് വിജയം

ഭാവ്നഗർ ∙ ദേശീയ ഗെയിംസ് നെറ്റ്ബോളിൽ ആദ്യ മത്സരത്തിൽ കേരളത്തിനു വിജയം. പുരുഷവിഭാഗത്തിൽ ബിഹാറിനെയാണു തോൽപിച്ചത് (83–41). കേരളത്തിനു വേണ്ടി ഹരികൃഷ്ണൻ 35 ഗോളും അരുൺ 35 ഗോളും നേടി. ഇന്നു തെലങ്കാനയുമായാണു മത്സരം.

പരുക്ക്: ചിത്ര ഗെയിംസിനില്ല

പാലക്കാട് ∙ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ പി.യു.ചിത്ര മത്സരിക്കില്ല. പരുക്കാണു കാരണം. 1500 മീറ്ററിൽ സ്വർണ പ്രതീക്ഷയായിരുന്നു ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ സ്വർണ ജേതാവു കൂടിയായ ചിത്ര. നിലവിൽ ബെംഗളൂരുവിലെ അത്‌ലറ്റിക്സ് ക്യാംപിലുള്ള താരം ഒക്ടോബർ 15 മുതൽ 19 വരെ ബെംഗളൂരുവിൽ നടക്കുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.

English Summary: National Games , kerala team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com