ADVERTISEMENT

നവരാത്രി നാള‍ുകളിലെ ഗർബ നൃത്തത്തോളം വിശേഷപ്പെട്ട ആഘോഷങ്ങൾ ഗുജറാത്തിൽ ഏറെയില്ല. അത്രതന്നെ ആഘോഷപ്പൊലിമയോടെ മറ്റൊരു ഉൽസവത്തിന് ഇന്ന് അഹമ്മദാബാദിൽ തിരിതെളിയും. മൊട്ടേരയിൽ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഗെയിംസിന് ഇന്നു വൈകിട്ടു തിരിതെളിക്കും. രാജ്യം ഇന്നുവരെ കാണാത്ത വിധമെന്ന വിശേഷണത്തോടെ ഗെയിംസ് സംഘടിപ്പിക്കാൻ ഗുജറാത്തുകാർക്ക് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇന്ത്യയുടെ കായിക തലസ്ഥാനമായി ഗുജറാത്തിനെ മാറ്റുക. രണ്ട്, നവരാത്രി നാളുകളിൽ തന്നെ നടക്കുന്ന ഗെയിംസ് ആഘോഷമാക്കുക. 45 ഇനങ്ങളിലായി ഏഴായിരത്തോളം താരങ്ങൾ പങ്കെടുക്കുന്ന ദേശീയ ഗെയിംസ്, ഇന്ത്യയുടെ ‘മിനി ഒളിംപിക്സ്’ ആക്കാനൊരുങ്ങുകയാണ് ആതിഥേയർ. 

പണമെറിഞ്ഞ്, സൗകര്യമറിഞ്ഞ്

അഹമ്മദാബാദ്, ഗാന്ധിനഗർ, ഭാവ്നഗർ, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ 6 നഗരങ്ങളിലായി ഒരുക്കിയിട്ടുള്ള മത്സരവേദികൾ കണ്ടാൽ ഏതെങ്കിലും രാജ്യാന്തര ഗെയിംസിനുള്ള സന്നാഹമാണോ എന്നു സംശയം തോന്നാം. അത്രത്തോളം മികവുറ്റ അടിസ്ഥാന സൗകര്യങ്ങളാണു ഗെയിംസ് വേദികളിൽ. 2000 കോടി രൂപയോളം ചെലവഴിച്ചു നിർമിച്ചതും നവീകരിച്ചതുമായ സ്റ്റേഡിയങ്ങളിലാണു മത്സരങ്ങൾ. കായിക താരങ്ങളും ഒഫിഷ്യലുകളും താമസിക്കുന്നതു ഹോസ്റ്റലുകളിലോ ഡോർമിറ്ററികളിലോ അല്ല. ത്രീസ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ്. വേദികളും പഞ്ചനക്ഷത്ര സൗകര്യത്തോടു കൂടിയവയാണ്. റഗ്ബി, കബഡി തുടങ്ങിയ മത്സരങ്ങൾക്കു വേദിയാകുന്ന അഹമ്മദാബാദ് ട്രാൻസ്റ്റേഡിയ, മേൽക്കൂരയിൽ കൂറ്റൻ സ്വിമ്മിങ് പൂൾ ഉൾപ്പെടുന്ന മനോഹര സ്റ്റേഡിയമാണ്. 

ആഘോഷമാകും ഉദ്ഘാടനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പുറമേ ബോളിവുഡ് താരങ്ങളും പ്രമുഖ കായികതാരങ്ങളുമെല്ലാം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഒളിംപിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, പി.വി. സിന്ധു, ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, അജയ് ദേവ്ഗൺ, അനുപം ഖേർ, കങ്കണ റണൗത്ത്, മാധുരി ദീക്ഷിത് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ അണിനിരക്കും എന്നാണു വിവരം. 5 വർഷത്തിനകം ഇന്ത്യയുടെ കായിക തലസ്ഥ‍‌ാനമായി ഗുജറാത്ത് മാറുമെന്ന് ഏതാനും ദിവസം മുൻപ് അഹമ്മദാബാദിൽ നടന്ന സ്പോർട്സ് കോൺക്ലേവിൽ അമിത് ഷാ പറഞ്ഞിരുന്നു. ഈ ലക്ഷ്യം നേടാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പടിപടിയ‍ായി ഒരുങ്ങുകയാണ് ഗുജറാത്തിൽ. 

ട്രാക്കിലിറങ്ങി കേരളം

നീണ്ടയാത്രയ്ക്കൊടുവിൽ അഹമ്മദാബാദിലെത്തിയ ദിവസം തന്നെ ഗാന്ധിനഗർ ഐഐടി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി കേരളത്തിന്റെ അത്‍ലറ്റിക് ടീം. വെരാവൽ എക്സ്പ്രസിൽ 22 പെൺകുട്ടികളും 12 ആൺകുട്ടികളുമടങ്ങിയ സംഘമാണ് 8 പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനത്തിനെത്തിയത്. കേരളത്തിന്റെ ക്യാപ്റ്റൻ എം. ശ്രീശങ്കർ ഇന്നോ നാളെയോ ടീമിനൊപ്പം ചേരും. കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷകളിലൊന്നായ ലോങ്ജംപർ ആൻസി സോജനും നാളെ എത്തിയേക്കും. തികഞ്ഞ പ്രതീക്ഷയിലാണു ടീമെന്നു ചീഫ് കോച്ച് വിനയ ചന്ദ്രൻ പറഞ്ഞു. നാളെ അത്‍ലറ്റിക്സിനു തുടക്കമാകും. അതേസമയം, കരുത്തുറ്റ താരനിരയുമായെത്തുന്ന സർവീസസ് ടീം ആണു ഗെയിംസിലെ സർവശക്തർ. കേരളത്തിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 91 സ്വർണവുമായി സർവീസസ് ആണു ജേതാക്കളായത്. 54 സ്വർണവുമായി കേരളം രണ്ടാമതും. ആതിഥേയരായ ഗുജറാത്ത് ഉയർത്തുന്ന വെല്ലുവിളിയും ഇത്തവണ നിർണായകം.

English Summary: National Games updates

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com