വാടാതെ കേരളം
Mail This Article
നീന്തൽക്കുളത്തിൽ സജൻ പ്രകാശിന്റെ അസാന്നിധ്യവും അത്‌ലറ്റിക്സ് ട്രാക്കിലെ കൊടുംചൂടും മെഡൽ പ്രതീക്ഷകളിൽ വിളർച്ചയുണ്ടാക്കിയെങ്കിലും 7 മെഡലുകൾ നേടി ദേശീയ ഗെയിംസിൽ കേരളം കുഴഞ്ഞുവീഴാതെ പിടിച്ചുനിൽക്കുന്നു. 9 സ്വർണവും 11 വെള്ളിയും 6 വെങ്കലവുമക്കം 26 മെഡലുകളുള്ള കേരളം 9–ാം സ്ഥാനത്താണ്. സർവീസസാണ് ഒന്നാമത്.
തുഴച്ചിലിൽ കോക്സ് 8 വിഭാഗത്തിൽ വനിതാ ടീമും ലോങ്ജംപിൽ നയന ജയിംസും നേടിയ സ്വർണ മെഡലുകളാണ് ഇന്നലെ കേരളത്തെ കാത്തത്. ഏറെ പ്രതീക്ഷയോടെ കാത്ത ബാഡ്മിന്റനിൽ ഫൈനലിൽ തോറ്റതോടെ മെഡൽ വെള്ളിയിലൊതുങ്ങി. ഹെപ്റ്റാത‌്‌ലനിൽ മറീന ജോർജും ബാഡ്മിന്റനിൽ എച്ച്.എസ്. പ്രണോയ് നയിച്ച സംഘവും വെള്ളി സ്വന്തമാക്കി.
ഉദരപേശികളിലെ വേദന കടുത്തതോടെയാണു നീന്തൽക്കുളത്തിൽ കേരളത്തിന്റെ ഇന്നലത്തെ പ്രതീക്ഷകൾ വാടിയത്. ഇന്നും സജന്റെ പങ്കാളിത്തം സംശയത്തിലാണ്. ഫെൻസിങ് ഫോയിൽ ടീം ഇനത്തിൽ എസ്.ജെ. ആർച്ച, ഐശ്വര്യ ജി. നായർ, രാധിക പി. ആവതി, വി.പി. കനകലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് വെള്ളി നേടിയത്. 45–41ന് മണിപ്പൂരിനോടാണു കേരളം തോറ്റത്. ബാസ്കറ്റ്ബോളിൽ സ്റ്റെഫി നിക്സൺ, വി.ജെ. ജയലക്ഷ്മി, റിയ ജിനേന്ദ്രൻ, മിന്നു മരിയ ജോയ് എന്നിവരടങ്ങുന്ന സംഘം വെള്ളി നേടി.
ലോങ്ജംപിൽ നയന ജയിംസ് 6.33 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ 6.24 മീറ്റർ ചാടി എൽ. ശ്രുതിലക്ഷ്മി കേരളത്തിനു വെള്ളി സമ്മാനിച്ചു. പ്രണോയ് നയിച്ച കേരള ടീം 3–0ന് ആണു ബാഡ്മിന്റൻ ടീം ഫൈനലിൽ വെള്ളി നേടിയത്. തെലങ്കാനയോടാണു കേരളം തോറ്റത്. പ്രണോയിക്കൊപ്പം ടി.ആർ. ഗൗരീകൃഷ്ണ, എം.ആർ.അർജുൻ, ശങ്കർപ്രസാദ്, രവികൃഷ്ണ, മെഹ്റീൻ, ആരതി, തെരേസ, ആൻഡ്രിയ എന്നിവർ പോരാടി. അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്നു സമാപിക്കും.
English Summary: National games; Kerala on 9th position