നീന്തി കരപറ്റാൻ കേരളം; പോയിന്റ് പട്ടികയിൽ 9-ാമത്
Mail This Article
അഹമ്മദാബാദ് ∙ അത്‌ലറ്റിക്സിലെ മോഹങ്ങൾ കൊഴിഞ്ഞപ്പോൾ നീന്തലിൽ സജൻ പ്രകാശിലൂടെ കേരളത്തിന്റെ പ്രതീക്ഷകൾ വീണ്ടും തളിർത്തു. 400 മീറ്റർ വ്യക്തിഗത മെഡ്‍ലെയിൽ സജൻ വെള്ളിയും 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സ്വർണവും നേടി. ഇതോടെ വ്യക്തിഗത മെഡലുകൾ നാലായി. ആർച്ചറിയിൽ മേഘ്ന കൃഷ്ണ, എ.വി. ഐശ്വര്യ, ആർച്ച രാജൻ, കെ.ജെ. ജെസ്ന എന്നിവരുടെ സംഘം സ്വർണം എയ്തു വീഴ്ത്തി. അത്‌ലറ്റിക്സ് ട്രാക്കിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതിയിലൂടെ ലഭിച്ച വെള്ളി കേരളത്തിന് ആശ്വാസമായി. വനിതാവിഭാഗം 87 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങിൽ എം.ടി. ആൻമരിയ വെള്ളി നേടി. പുരുഷവിഭാഗം ഖോഖോ ഫൈനലിൽ മഹാരാഷ്ട്രയോട് 30–26നു പരാജയപ്പെട്ട കേരളം വെള്ളികൊണ്ടു തൃപ്തിപ്പെട്ടു. ബാഡ്മിന്റനിൽ ടി.ആർ. ഗൗരീകൃഷ്ണ – എസ്. സൻജിത് സഖ്യവും മെഹറിൻ റീസ – ആരതി സാറ സുനിൽ സഖ്യവും എസ്. സൻജിത് – ശ്യാമപ്രസാദ് സഖ്യവും വെങ്കലം നേടി. ശങ്കർ പ്രസാദ് – പി.എസ്. രവികൃഷ്ണ സഖ്യം ഫൈനലിൽ കടന്നു. 11 സ്വർണം, 15 വെള്ളി, 9 വെങ്കലം എന്നിങ്ങനെ 35 മെഡലുകളുമായി കേരളം പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനത്താണ്. 87 മെഡലുമായി സർവീസസ് കിരീടത്തിലേക്കു കുതിക്കുന്നു.
English Summary: National Games, Sajan Prakash