പി.ടി. ഉഷ ഐഒഎ പ്രസിഡന്റായത് ചരിത്രം തിരുത്തിക്കുറിച്ച തീരുമാനം: വി. മുരളീധരൻ
Mail This Article
കോഴിക്കോട്∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഇന്ത്യൻ കായികരംഗത്തെ ഒരു വലിയ അദ്ഭുതമാണെന്നും പി.ടി. ഉഷ എംപിയുടെ സ്ഥാനലബ്ധി ചരിത്രം തിരുത്തിക്കുറിച്ച തീരുമാനമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. അസോസിയേഷൻ പദവികൾ സാധാരണക്കാർക്കു അപ്രാപ്യമായിട്ടുള്ളതും സ്പോർട്സ് താരങ്ങൾക്കു പോലും കടന്നു ചെല്ലാൻ ബുദ്ധിമുട്ടുള്ള ഒരു വേദിയായിട്ടാണ് ഇത്രയും കാലം കരുതപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. ഉഷയെ അഭിനന്ദനമറിയിക്കുന്നതിനായി പയ്യോളിയിലെ ഉഷസ്സിൽ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരാൾ, ഒരു വനിത, കായിക താരം എന്നീ നിലകളിലുള്ള ഒരാൾ ആദ്യമായിട്ട് അസോസിയേഷന്റെ തലപ്പത്ത് എത്തുന്നു എന്നത് കായിക മേഖലയെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്ന തീരുമാനമാണ്. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.ടി. ഉഷയെ നേരിട്ട് അഭിനന്ദിക്കാനും സന്തോഷം പങ്കിടുന്നതിനുമായാണ് എത്തിയതെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്ര മന്ത്രിയെ പയ്യോളി മണ്ഡലം ബിജെപി നേതാക്കൾ ചേർന്ന് ഹാരമണിയിച്ച് സ്വീകരിച്ചു. ഒളിംപ്യൻ ഡോ. പി ടി ഉഷയ്ക്ക് ലഭിച്ച മെഡലുകളും ഉപഹാരങ്ങളും മന്ത്രി കൗതുകത്തോടെ കണ്ടും ചോദിച്ചും മനസ്സിലാക്കി. അര മണിക്കൂറിലേറെ സമയം 'ഉഷസി'ൽ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.
English Summary: Minister V Muraleedharan visit PT Usha's house