കാസ്രോട്ടെ ഏറുകമ്പനി
Mail This Article
തിരുവനന്തപുരം ∙ ആകെ വന്നത് 6 പേർ, അതിൽ 3 പേരുടെ ഇരട്ട സ്വർണമടക്കം ആകെ 7 സ്വർണവും ഒരു വെള്ളിയും. ദേശീയ റെക്കോർഡിന് അപ്പുറം കടന്ന പ്രകടനമുൾപ്പെടെ 4 മീറ്റ് റെക്കോർഡുകൾ; ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികോത്സവം എറിഞ്ഞെടുത്ത് കാസർകോട് ചെറുവത്തൂർ കെസി ത്രോസ് അക്കാദമി. മുൻ ദേശീയ താരമായ ചെറുവത്തൂർ സ്വദേശി കെ.സി.ഗിരീഷ് കണ്ട സ്വപ്നം യാഥാർഥ്യമായപ്പോൾ കാസർകോട്ടു നിന്നുള്ള ഏറിന്റെ ശക്തിയിൽ തിരുവനന്തപുരത്തു റെക്കോർഡുകൾ കടപുഴകി വീണു.
പെൺകുട്ടികളുടെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഷോട്പുട്, ഡിസ്കസ് ത്രോ മത്സരങ്ങളിൽ കെസി ത്രോസിലെ പാർവണ ജിതേഷ്, വി.എസ്.അനുപ്രിയ, അഖില രാജു എന്നിവർ ഇരട്ട സ്വർണം നേടി. ഇതിൽ ഷോട്പുട്ടിൽ അനുപ്രിയ ദേശീയ റെക്കോർഡിനെക്കാൾ മികച്ച ദൂരം കണ്ടെത്തി മീറ്റ് റെക്കോർഡ് ഇട്ടപ്പോൾ ഡിസ്കസ് ത്രോയിലാണ് അഖിലയുടെ മീറ്റ് റെക്കോർഡ്. പാർവണയുടെ മീറ്റ് റെക്കോർഡ് ഷോട്പുട്ടിൽ. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ, പരിശീലകൻ ഗിരീഷിന്റെ മകൻ കെ.സി.സർവനും മീറ്റ് റെക്കോർഡോടെ സ്വർണം നേടി. പരുക്കു കാരണം ഷോട്പുട്ടിൽ മത്സരിക്കാൻ സർവനു സാധിച്ചില്ല.
ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട്ടിൽ ഹെനിൻ എലിസബത്ത് വെള്ളി നേടിയപ്പോൾ ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ജൂവൽ മുകേഷ് നാലാം സ്ഥാനത്ത് എത്തി.ഡിസ്കസ് ത്രോയിൽ 6 തവണ തുടർച്ചയായി സംസ്ഥാന ചാംപ്യനായിരുന്ന ഗിരീഷ് സാഹചര്യങ്ങളുടെ പരിമിതിമൂലം കായികരംഗത്തു നിന്നു പിന്മാറി. കൈവിട്ട നേട്ടങ്ങൾ തന്റെ കുട്ടികളിലൂടെ നേടിയെടുക്കുകയെന്ന ഗിരീഷിന്റെ സ്വപ്ന സാഫല്യമാണ് ചെറുവത്തൂർ കെസി ത്രോസ് അക്കാദമി. 4 വർഷം മുൻപ് ആരംഭിച്ച അക്കാദമിയിൽ മക്കളായ സിദ്ധാർഥും സർവനുമായിരുന്നു ആദ്യ ബാച്ച്. നിലവിൽ 10 പേരാണ് അക്കാദമിയിൽ പരിശീലിക്കുന്നത്.
English Summary : Cheruvathoor KC Throws Academy athletes outstanding performance