ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ കായിക ചരിത്രത്തിൽത്തന്നെ ഏറ്റവും നാണക്കേട് തീർക്കുന്ന ആരോപണങ്ങൾക്കു നടുവിലാണ് ദേശീയ ഗുസ്തി ഫെഡറേഷൻ. പ്രതിസ്ഥാനത്തുള്ളത് 6 വട്ടം എംപിയായ ബിജെപി നേതാവും ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. പരാതി ഉന്നയിക്കുന്നവരാകട്ടെ, ഇന്ത്യൻ ഗുസ്തിയിലെ മിന്നും താരങ്ങൾ. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടെ ഇടപെടൽ തേടി മുതിർന്ന 5 താരങ്ങൾ ഇന്നലെ കത്തയച്ചു. ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാക്കളായ രവി ദഹിയ, ബജ്‍രംഗ് പുനിയ, റിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്, ലോകചാംപ്യൻഷിപ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, ദീപക് പുനിയ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. അതിലെ പ്രധാന ആരോപണങ്ങൾ ഇങ്ങനെ:

1. ബ്രിജ് ഭൂഷണിനെതിരെ ഗൗരവമേറിയ ലൈംഗികാരോപണങ്ങളുണ്ട്. ഗുസ്തി താരങ്ങൾ ഇക്കാര്യം ഞങ്ങളോടു പറഞ്ഞു.

2. ഗുസ്തി ഫെഡറേഷന്റെ ഭാഗത്തു നിന്നു സാമ്പത്തികവീഴ്ചയും ഉണ്ടായി. ടാറ്റ മോട്ടേഴ്സിൽ നിന്നുള്ള സ്പോൺസർഷിപ് ഉപയോഗിച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങളായി സീനിയർ താരങ്ങളുമായി കരാറുണ്ടാക്കിയിരുന്നു. ഈ തുക ഭാഗികമായി മാത്രമേ തന്നിട്ടുള്ളു.

3. ലോക ചാംപ്യൻഷിപ് മെഡലിസ്റ്റായ വിനേഷ് ഫോഗട്ട് ഒരുഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു വരെ ആലോചിച്ചു. 

ടോക്കിയോ ഒളിംപിക്സിൽ മെഡൽ നഷ്ടപ്പെട്ടതിനു പിന്നാലെ അവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് അധിക്ഷേപിച്ചു; മാനസികമായി തളർത്തി.

4. ഫെഡറേഷൻ പ്രസിഡന്റ് ദേശീയ ക്യാംപിലേക്കു കോച്ചുമാരെയും സപ്പോർട്ടിങ് സ്റ്റാഫിനെയും നിയോഗിക്കുന്നതു മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല. അർഹതപ്പെട്ടവരല്ല ക്യാംപുകളിലെത്തുന്നത്. 

പ്രസിഡന്റിന്റെ കണ്ണിനു പിടിക്കുന്നവർ എന്നതു മാത്രമാണ് യോഗ്യത. ക്യാംപിന്റെ അന്തരീക്ഷം ഇവർ താറുമാറാക്കി.

5. ഇക്കാര്യങ്ങളിൽ മുന്നോട്ടുവരാനും പ്രസിഡന്റിനെതിരെ സംസാരിക്കാനും വലിയ ധൈര്യം വേണമെന്നറിയാം. ജീവനു ഭീഷണിയുണ്ട്. 

അദ്ദേഹത്തെ നീക്കിയില്ലെങ്കിൽ പ്രതിഷേധവുമായി ഞങ്ങൾക്കൊപ്പം ചേർന്ന എല്ലാ ഗുസ്തി താരങ്ങളുടെയും കരിയർ അവസാനിക്കും.

6. ഞങ്ങളുടെ പ്രതിഷേധത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വ്യവസായിയുടെയോ പിന്തുണയില്ല. മുതിർന്ന താരങ്ങളെന്ന നിലയിൽ, രാജ്യത്തെ യുവ ഗുസ്തി താരങ്ങൾക്ക്, പ്രത്യേകിച്ച് വനിതാ താരങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 

ഭയപ്പെട്ടിരിക്കേണ്ട സാഹചര്യമല്ല അവർ അർഹിക്കുന്നത്.

English Summary: Indictment of Indian wrestling top stars against wrestling federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com