പ്രൈം വോളിയെ വെട്ടാൻ ബദൽ വോളി

HIGHLIGHTS
  • പ്രൈം വോളിബോൾ ലീഗിനിടെ 2 ദേശീയ ചാംപ്യൻഷിപ്പുകളുമായി വോളി ഫെഡറേഷൻ
volleyball-representational
SHARE

കോട്ടയം ∙ പ്രഫഷനൽ വോളി ലീഗായ പ്രൈം വോളിബോളിന്റെ അതേസമയത്ത് സമാന്തര ചാംപ്യൻഷിപ്പുകളുമായി വോളിബോൾ ഫെ‍ഡറേഷൻ രംഗത്ത്. പ്രൈം വോളിബോൾ‌ ലീഗിന്റെ രണ്ടാം സീസൺ ഫെബ്രുവരി നാലിന് ആരംഭിക്കാനിരിക്കെ, ഇതേ സമയം ഫെഡറേഷൻ 2 ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ സീനിയർ വോളിബോ‌ൾ ഫെബ്രുവരി രണ്ടിന് അസമിലെ ഗുവാഹത്തിയിൽ ആരംഭിക്കുമ്പോൾ ഫെഡറേഷൻ‌ കപ്പ് വോളിബോൾ ഫെബ്രുവരി 28 മുതൽ കൊച്ചിയിൽ നടത്താനും തീരുമാനിച്ചു. ഫെഡറേഷന്റെ സഹകരണമില്ലാതെ നടക്കുന്ന സ്വകാര്യ വോളിബോൾ ലീഗിൽ നിന്ന് രാജ്യത്തെ പ്രമുഖ താരങ്ങളെ പിന്തിരിപ്പിക്കുകയാണ് ഈ ചാംപ്യൻഷിപ്പുകളുടെ ലക്ഷ്യം. പ്രൈം വോളിബോൾ രണ്ടാം സീസണിൽ 8 ടീമുകളിലായി അണിനിരക്കുന്ന 112 താരങ്ങളിൽ 96 പേരും ഇന്ത്യക്കാരാണ്. 

രാജ്യത്തെ വോളിബോൾ താരങ്ങളെ സ്വകാര്യ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കരുതെന്ന് വോളിബോൾ ഫെഡറേഷന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവുള്ളതാണ്. ഇതനുസരിച്ച് പ്രൈം വോളിയിൽ നിന്നു താരങ്ങളെ പിന്തിരിപ്പിക്കാനാകില്ല. എന്നാൽ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അവർക്കെതിരെ ഫെ‍ഡറേഷനു നടപടിയെടുക്കാം. ഏഷ്യൻ ഗെയിംസ് അടക്കം ഈ വർഷം നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കുകയും ചെയ്യാം. പ്രൈം വോളിക്കൊപ്പം ദേശീയ ചാംപ്യൻഷിപ്പും നടത്തുന്നതിലൂടെ ഫെഡറേഷൻ താരങ്ങൾക്കു മുൻപിൽ വയ്ക്കുന്ന ഭീഷണിയിതാണ്. 

ഈ വർഷം ഗോവയിൽ‌ നടക്കുന്ന ദേശീയ ഗെയിംസിലെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാകും. ദേശീയ സീനിയർ വോളിക്കു മുന്നോടിയായുള്ള സംസ്ഥാന സീനിയർ വോളിബോൾ‌ നാളെ കോഴിക്കോട്ട് ആരംഭിക്കുകയാണ്. കേരളത്തിൽ നിന്നുള്ള പ്രൈം വോളി താരങ്ങൾക്ക് ഈ മത്സരവും നഷ്ടമാകും. 

കഴിഞ്ഞവർഷം പ്രൈം വോളിബോളിന്റെ ആദ്യ സീസണിനിടയിലും ഫെഡറേഷൻ ഒരു ദേശീയ ചാംപ്യൻഷിപ് നടത്തിയിരുന്നു. പ്രൈം വോളി കളിച്ച താരങ്ങളെ ഏഷ്യൻ വോളിബോൾ ടൂർണമെന്റ് ടീമിൽ നിന്ന് ഒഴിവാക്കിയതായിരുന്നു കഴിഞ്ഞവർ‌ഷത്തെ ആദ്യ പ്രതികാര നടപടി. പ്രൈം വോളി ലീഗിൽ കളിച്ചവരെ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ‌ പങ്കെടുപ്പിക്കരുതെന്ന് ഫെഡറേഷന്റെ നിർദേശവുമുണ്ടായിരുന്നു.

English Summary : Parallel volleyball tournament to defame Prime volleyball league

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS