ADVERTISEMENT

തിരുവനന്തപുരം∙ കാൽപന്തിലെ തെക്കൻ തിരയോളമാണ് പൂവാറിലെ ക‍ടലോര കളിയരങ്ങായ എസ്ബിഎഫ്എ. ഫുട്ബോൾ ഹരമേറെയുള്ള നാട്ടിലെ മണൽപരപ്പിൽ പന്തു തട്ടി വളർന്നവരുടെ കളരി നാടിന്റെ തന്നെ പെരുമയാണിപ്പോൾ. 11 വർഷം മുൻപ് ആരംഭിച്ച അക്കാദമി ഇതിനകം സൃഷ്ടിച്ചത് 18 ദേശീയ താരങ്ങളെയും അൻപതോളം സംസ്ഥാന താരങ്ങളെയും. വിവിധ സർവകലാശാല ടീമുകളിലായി ഇവിടുത്തെ 2 ഡസനോളം താരങ്ങളുണ്ട്. എസ്ബിഐ, കെഎസ്ഇബി തുടങ്ങിയ ഡിപ്പാർട്മെന്റ് ടീമുകളിലുമുണ്ട് ഒരു ഡസനോളം പേർ.

കഴിഞ്ഞ സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള നിരയിലെ മൂന്നു താരങ്ങൾ ഇവിടെ കളിച്ചു വളർന്നവരായിരുന്നു; 9 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററായ നിജോ ഗിൽബർട്, ജോൺപോൾ ജോസ്, ബൽജിൻ ബോൾസ്റ്റർ.

കേരളം ചാംപ്യൻമാരായ 2022 സന്തോഷ് ട്രോഫിയിലും 5 ഗോളും 5 അസിസ്റ്റുമായി മിന്നും താരമായിരുന്നു നിജോ. ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരള ടീമിലും നിജോയും ജോൺപോളും അംഗങ്ങളായിരുന്നു. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന റിലയൻസ് ഡവലപ്മെന്റ് ലീഗിൽ ഗോൾഡ് ബൂട്ട് അവാർഡ് നേടിയ രാഹുൽ രാജുവും അക്കാദമിയുടെ താരമാണ്.

നാട്ടിലെ ഏതാനും ചെറുപ്പക്കാർ ചേർന്നാണ് അക്കാദമിക്കു തുടക്കം കുറിച്ചത്. പൂവാർ ഇടവക വിട്ടുനൽകിയ 5 പേർക്കു മാത്രം കളിക്കാവുന്ന ചെറിയ ഗ്രൗണ്ടിൽ 70 പേരുമായിട്ടായിരുന്നു പരിശീലനത്തിന് തുടക്കം. പിന്നീട് നാട്ടുകാർ സ്വരൂപിച്ച 8 ലക്ഷം രൂപ കൊണ്ട് സജ്ജമാക്കിയ ഗ്രൗണ്ടിലേക്കു പരിശീലനം വിപുലമാക്കുകയായിരുന്നു. 2021 മേയിൽ ടൗട്ടേ ചുഴലിക്കാറ്റിൽ ഈ ഗ്രൗണ്ടിന്റെ കാൽഭാഗവും ഒലിച്ചുപോയെങ്കിലും ആ പരിമിതികൾക്കകത്താണ് പരിശീലനം തുടരുന്നത്. 6 വയസ്സു മുതൽ സീനിയർ തലം വരെ മുന്നൂറിലധികം പേർക്കാണു നിലവിൽ സൗജന്യ പരിശീലനം. ആഴ്ചയിൽ ആറു ദിവസവും പരിശീലനമുണ്ട്. . ജില്ലയിൽ ആദ്യമായി വനിത ഫുട്ബോൾ അക്കാദമി വന്നതും ഇവിടെയാണ്.

നാടിന്റെ ആഘോഷമായി സംഘടിപ്പിക്കുന്ന വാർഷിക സെവൻസ് ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഖ്യമായും കണ്ടെത്തുന്നത്. 'കൈത്താങ്ങാകാം, ഒരുമിച്ച് മുന്നേറാം' എന്ന പദ്ധതിയിലൂടെ നാട്ടുകാരുടെ സംഭാവനയും സ്വരൂപിക്കുന്നു.

English Summary: Manorama Sports Club 2022 Finalists, Poovar SBFA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com