ആറുപതിറ്റാണ്ട് മുൻപ് വോളിബോളിൽ അപരാജിതരായിരുന്ന ഡൽഹിയെ ശക്തമായ സ്മാഷുകളും സർവുകളും കൊണ്ട് പറപറപ്പിച്ചവരാണ് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് താരങ്ങൾ. 1955 നവംബർ 9ന് ബുധനാഴ്ച വാഴക്കുളത്തായിരുന്നു ആ മത്സരം. ഡൽഹിയുടെ സത്പ്രകാശും, എൻ.എൻ. ഛദ്ദയും ശർമയും സിക്ദാറും മോഹൻലാലും ഉൾപ്പെടുന്ന വമ്പൻ താരനിര വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിലെ വി.ജെ.ജോസഫും ടി.പി.നായരും കെ.സി.എസ്. നാരായനുമൊക്കെ ചേർന്നു നടത്തിയ സ്മാഷ് ആക്രമണത്തിൽ തകർന്നു തരിപ്പണമായി.
കേരളത്തിലെ ആദ്യകാല വോളിബോൾ ക്ലബ്ബുകളിലെ കരുത്തരാണ് വാഴക്കുളം സെന്റ് ജോർജ് ക്ലബ്. വാഴക്കുളത്തിന്റെ ആവേശം തുളുമ്പുന്ന പ്രകടനങ്ങൾ പഴയ വോളിബോൾ പ്രേമികൾ ഇന്നും നെഞ്ചിലേറ്റുന്നുണ്ട്. വോളിബോളിന്റെ പെരുമ തിരിച്ചുപിടിക്കാൻ വീണ്ടും സജീവമായിരിക്കുകയാണ് 8 പതിറ്റാണ്ടു മുൻപ് വോളിയിൽ ചരിത്രം രചിച്ച ക്ലബ്ബിന്റെ ഇപ്പോഴത്തെ പിന്തുടർച്ചക്കാർ. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഇൻഡോർ സ്റ്റേഡിയം നിർമിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അവധിക്കാലത്ത് വിദ്യാർഥികൾക്കായി പരിശീലന ക്യാംപുകൾ വോളിബോൾ ടൂർണമെന്റുകൾ എന്നിവയൊക്കെ സംഘടിപ്പിക്കുന്നുണ്ട് സെന്റ് ജോർജ് വോളിബോൾ ക്ലബ്.
1942 ൽ പ്രവർത്തനമാരംഭിച്ച ക്ലബ് രാജ്യത്തെ വിവിധ ടീമുകളുമായി വാഴക്കുളത്ത് വോളിബോൾ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഡൽഹി– വാഴക്കുളം മത്സരം. ഒട്ടേറെ ടൂർണമെന്റുകളിലും ടീം വിജയം നേടിയിട്ടുണ്ട്. 1957ൽ വാഴക്കുളത്ത് സംഘടിപ്പിച്ച വോളിബോൾ പരിശീലന ക്യാംപിന് ഇന്ത്യയിലെ പ്രശസ്തനായ കോച്ച് ഗുരുദേവ് സിങ് ആണ് നേതൃത്വം നൽകിയത്. ക്ലബ്ബിന്റെ പരിശീലന ക്യാംപുകളിൽ പങ്കെടുത്തവർ പിൽക്കാലത്ത് മികച്ച വോളിബോൾ കളിക്കാരും പരിശീലകരുമായി മാറി.
നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പോർട്സിൽ (എൻഐഎസ്) നിന്ന് പരിശീലനം നേടിയ എട്ടോളം കോച്ചുമാർ സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിലെ അംഗങ്ങളാണ്.
English Summary: Vazhakulam St. George Volleyball Club reached the finals of manorama sports club 2022