വിജയശ്രീ; പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു ജയം

Mail This Article
പാരിസ് ∙ കളി തീരാൻ 2 മിനിറ്റ് മാത്രം ബാക്കിനിൽക്കെ കിട്ടിയ പെനൽറ്റി സ്ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഒളിംപിക്സ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു ജയം സമ്മാനിച്ചു. ന്യൂസീലൻഡിനെതിരെ 3–2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ 3 പോയിന്റ് നേടി. ഇന്ത്യയുടെ അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെ. ഇന്ത്യയ്ക്കായി വിവേക് സാഗറും (34–ാം മിനിറ്റ്) മൻദീപ് സിങ്ങും (23) ഗോളടിച്ചു. 5 അതിഗംഭീര സേവുകൾ നടത്തിയ ഗോളി പി.ആർ.ശ്രീജേഷും തിളങ്ങി.
ഒന്നാം ക്വാർട്ടറിലെ 8–ാം മിനിറ്റിൽ ലെയ്ൻ സാമിലൂടെ ന്യൂസീലൻഡ് മുന്നിലെത്തി. പെനൽറ്റി കോർണറിൽ നിന്നാണ് അവരുടെ ആദ്യ ഗോൾ. മത്സരത്തിൽ കിട്ടിയ ആദ്യത്തെ അവസരത്തിൽത്തന്നെ ന്യൂസീലൻഡ് ലക്ഷ്യം കണ്ടു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ഒപ്പമെത്തി. 23–ാം മിനിറ്റിൽ ഇന്ത്യയ്ക്കു മത്സരത്തിലെ ആദ്യ പെനൽറ്റി കോർണർ. അതു ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഫൗൾ. അടുത്ത പെനൽറ്റി കോർണർ. റീബൗണ്ടിൽനിന്നു മൻദീപ് സിങ് ലക്ഷ്യം കണ്ടു (1–1). മൂന്നാം ക്വാർട്ടറിലാണു വിവേക് സാഗറിന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തിയത്. മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ ഗോളിൽ വിവേകിന്റെ സ്പർശം. ഇന്ത്യൻ നീക്കം തടുക്കുന്നതിനിടെ ന്യൂസീലൻഡ് ഗോളി ഡിക്സൻ ഡൊമിനിക് വീണുപോയി. വഴുതിവീണ പന്ത് വിവേക് ഗോളിലേക്കു തള്ളിവിട്ടു. ലെറ്റ് ഡെയ്നിന്റെ ഗോൾലൈൻ സേവ് ശ്രമം റഫറി അംഗീകരിച്ചില്ല. വിഡിയോ അംപയറുടെ തീരുമാനവും ഇന്ത്യയ്ക്ക് അനുകൂലം. ഇന്ത്യ മുന്നിൽ (2–1).
പക്ഷേ, അവസാന ക്വാർട്ടറിൽ തുടരെത്തുടരെ പെനൽറ്റി കോർണർ നേടി ന്യൂസീലൻഡ് ഇന്ത്യൻ ഗോളി ശ്രീജേഷിനെ പരീക്ഷിച്ചു. 53–ാം മിനിറ്റിൽ ഒരു പെനൽറ്റി കോർണർ ഗോളാക്കി ന്യൂസീലൻഡ് കളി സമനിലയാക്കി. ഗോളടിച്ചത് സൈമൺ ചൈൽഡ്. സ്കോർ: 2–2.
എന്നാൽ, അവസാന നിമിഷങ്ങളിൽ തുടരെത്തുടരെ ലഭിച്ച പെനൽറ്റി കോർണറുകൾക്ക് ഒടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനൽറ്റി സ്ട്രോക്ക്. അതു ഗോളാക്കി ക്യാപ്റ്റൻ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചു.