രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിനൊപ്പം പോരാടിയ പുതുച്ചേരിക്കാരന്റെ മകൻ ഒളിംപിക് വേദിയിൽ സുരക്ഷാ ജീവനക്കാരൻ

Mail This Article
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് കാണാൻ സെൻ നദിയിലെ പാലങ്ങളിലൊന്നിൽ ഇരിക്കുമ്പോഴാണു രസംകൊല്ലിയായി മഴ തുടങ്ങിയത്. ഇരുകരകളിലും വലിയ 2 സ്തൂപങ്ങൾ വീതം സ്ഥാപിച്ചിട്ടുള്ള പോണ്ട് അലക്സാണ്ടർ 3ൽ (ഫ്രഞ്ചിൽ പോണ്ട് എന്നാൽ പാലം) നിർമിച്ച മീഡിയ പവിലിയനിലായിരുന്നു ഇരിപ്പ്. മഴ തുടങ്ങിയതോടെ ഇരിപ്പിടം ഉപേക്ഷിക്കേണ്ടി വന്നു. സ്വകാര്യ സുരക്ഷാജീവനക്കാർക്കായി സ്ഥാപിച്ച വലിയ കുടക്കീഴിൽ അഭയം തേടിയപ്പോഴാണ് ഒരാൾ ഫോണിൽ തമിഴിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചത്.
പേരു തിരക്കി. ‘കൃഷ്ണമൂർത്തി.’ ഫ്രഞ്ചുകാർ തന്നെ വിളിക്കുന്നതു ‘കിച്ചനാമോർത്തി’ എന്നാണെന്നു പറഞ്ഞ് അദ്ദേഹം ചിരിച്ചു. പുതുച്ചേരിയാണു സ്വദേശം. 1981ൽ പാരിസിലെത്തി. പോളിടെക്നിക് പഠനത്തിനുശേഷം ഫ്രാൻസിലേക്കു വണ്ടി കയറിയതാണ്. ഇവിടെയെത്തി അക്കൗണ്ടിങ് കോഴ്സ് ചെയ്തു. പിന്നീടു 15 വർഷം ഒരു സർവകലാശാലയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിക്കാരനായി. അതിനുശേഷം നാട്ടിലേക്കു പോയി. പിന്നീടു തിരിച്ചെത്തി. ഇപ്പോൾ കുടുംബസമേതം പാരിസിൽ . കൃഷ്ണമൂർത്തി ഫ്രാൻസിൽ വരുന്ന സമയത്ത് ഇവിടെ യുവാക്കൾക്കു സൈനികസേവനം നിർബന്ധമായിരുന്നു. അതിനാൽ രണ്ടുവർഷം സൈന്യത്തിൽ ജോലി ചെയ്തു.
സൈനികസേവനം പ്രയാസമായിരുന്നില്ലേ എന്നു ചോദിച്ചപ്പോഴാണു കൃഷ്ണമൂർത്തി കഥകളുടെ കെട്ടഴിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് മീനാക്ഷി സുന്ദരം ഫ്രഞ്ച് സൈന്യത്തിൽ അംഗമായിരുന്നു. സൈനികസേവനത്തിനുശേഷം പുതുച്ചേരിയിലേക്കു തിരിച്ചുപോയ മീനാക്ഷി സുന്ദരം അവിടെ പൊതുമരാമത്ത് കരാറുകാരനായി.
മകനെ അദ്ദേഹം പഠിപ്പിച്ചത് പുതുച്ചേരിയിലെ ഫ്രഞ്ച് ഇന്റർനാഷനൽ സ്കൂളിലാണ്. അതിനാൽ ചെറുപ്പത്തിലേ കൃഷ്ണമൂർത്തി ഫ്രഞ്ച് പഠിച്ചു. അച്ഛനെ ഫ്രഞ്ചുകാർ എങ്ങനെയാണു വിളിച്ചിരുന്നതെന്നു ചോദിച്ചപ്പോൾ അൽപം ആലോചിച്ചശേഷം മറുപടിയെത്തി: മിനേച്ചി സുൻഡേരാ!!നാട്ടിലേക്കു പോയതോടെ സർവകലാശാലയിലെ ജോലി പോയെങ്കിലും തിരിച്ചെത്തിയ കൃഷ്ണമൂർത്തി പഴയ പോളി ഡിപ്ലോമയുടെ ബലത്തിൽ വിമാനനിർമാണക്കമ്പനിയായ എയർ ബസിൽ ജോലിക്കു കയറി.
പിന്നെങ്ങനെ ഒളിംപിക് വേദിയിലെത്തി? ‘എനിക്കു മാസത്തിൽ 20 ദിവസമേ ജോലിയുള്ളൂ. ഒളിംപിക്സ് വന്നപ്പോൾ അതിന്റെ ഭാഗമാകണമെന്നു വിചാരിച്ചു. അപ്പോഴാണ് ഒരു സെക്യൂരിറ്റി ഏജൻസിയിൽ ഒഴിവുണ്ടെന്നു പരസ്യം കണ്ടത്. പഴയ പട്ടാളജോലിയുടെ സർട്ടിഫിക്കറ്റ് വച്ച് അപേക്ഷിച്ചപ്പോൾ ജോലി കിട്ടി. ഭാര്യയും 2 മക്കളും അടങ്ങുന്നാണ് കുടുംബം. മകൻ സോർബോൺ സർവകലാശാലയിൽ ഐടി പ്രഫസറാണ്. മകൾ ഫ്രാൻസിലെ ദേശീയ ബാങ്കിൽ (ബാങ്ക് ഓഫ് ഫ്രാൻസ്) ജോലി ചെയ്യുന്നു.