ADVERTISEMENT

 പാരിസ് ∙ ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം സംസാരിക്കുമ്പോൾ ചരിത്രവിജയത്തിലുള്ള സന്തോഷത്തെക്കാൾ അടുത്ത മത്സരങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസമാണു മനുവിന്റെ വാക്കുകളിൽ നിറഞ്ഞത്. ഇരുപത്തിരണ്ടുകാരിയുടെ വാക്കുകളിലൂടെ... 

ഈ നേട്ടത്തെ എങ്ങനെ കാണുന്നു? 

സ്വപ്നതുല്യമായ നേട്ടമാണിത്. ഏറെക്കാലമായി ഞാൻ ഇതിനായി ആഗ്രഹിക്കുന്നു. കരിയറിൽ ഒട്ടേറെ ഉയർച്ചകളും താഴ്ചകളുമുണ്ടായി. ഒളിംപിക്സിൽ മെഡൽ നേടാനായതിൽ വലിയ സന്തോഷം. ഇനിയും എനിക്കു മത്സരമുണ്ട്. ഈ മെഡലിനെക്കാൾ മികച്ച നേട്ടത്തിലേക്കെത്താനുള്ള ശ്രമത്തിലാണ്. ഇതിലും കൂടുതൽ മെഡൽ ഇത്തവണ ഇന്ത്യയ്ക്കു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. 

അവസാന ഷോട്ടിനു മുൻപ് എന്തായിരുന്നു ചിന്ത? 

പതിവായി ഭഗവദ്ഗീത വായിക്കുന്നയാളാണു ഞാൻ. എന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്നതു ഞാൻ ചെയ്യുന്നു. ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഇതാണു ‍ഞാൻ എല്ലായ്പ്പോഴും ചെയ്യുന്നത്. വിധിയെ തടുക്കാൻ നമുക്കാർക്കും കഴിയില്ല. അതിനെ നിർണയിക്കാനും നമുക്കു കഴിയില്ലല്ലോ... ടോക്കിയോയിൽ സംഭവിച്ചതിനെപ്പറ്റി സങ്കടമുണ്ട്. അതിനെയെല്ലാം മറികടന്ന് ഇവിടെവരെ എത്താനായതിൽ വലിയ സന്തോഷമുണ്ട്. 

പരിശീലകൻ ജസ്പാൽ റാണയെപ്പറ്റി? 

അദ്ദേഹം എന്നെ വളരെയധികം സഹായിച്ചു. ഏറെക്കാലത്തെ ഞങ്ങളുടെ പരിശ്രമമുണ്ട് ഈ മെഡലിനു പിന്നിൽ. ഞങ്ങളുടെ രണ്ടുപേരുടെയും വിയർപ്പും രക്തവുമാണ് ഈ മെഡൽ. എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഫെഡറേഷനും സർക്കാരിനും സ്പോൺസർമാർക്കും നന്ദി.

മനു ഭാക്കറിന് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭിനന്ദനം

ന്യൂഡൽഹി ∙  ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമിട്ട മനു ഭാക്കറിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. തുടർന്നും രാജ്യത്തിന്റെ യശസ്സുയർത്താൻ മനുവിന് സാധിക്കട്ടെയെന്നു രാഷ്ട്രപതി എക്സിലൂടെ ആശംസിച്ചു. മനുവിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

English Summary:

Half Me, Half God: Manu Bhaker after Paris bronze medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com