പാരിസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽത്തിളക്കം; ഷൂട്ടിങ്ങിൽ മനു ഭാക്കർ – സരബ്ജ്യോത് സഖ്യത്തിന് വെങ്കലം

Mail This Article
പാരിസ്∙ നാലു വർഷം കൊണ്ട് മനു ഭാക്കർ എന്ന ഇരുപത്തിരണ്ടുകാരിയുടെ ജീവിതം എത്രയധികമാണ് മാറിമറിഞ്ഞത്! 2020ലെ ടോക്കിയോ ഒളിംപിക്സിൽ രണ്ടാം റാങ്കുകാരിയായെത്തി തോക്ക് ചതിച്ചതിനെ തുടർന്ന് കണ്ണീരോടെ മടങ്ങിയ മനു ഭാക്കർ വാർത്തകളിലെ ദയനീയ സാന്നിധ്യമായിരുന്നെങ്കിൽ, നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ റെക്കോർഡ് ബുക്കിന്റെ ഒട്ടേറെ പേജുകളിൽ തന്റെ പേരെഴുതിച്ചേർത്ത് തല ഉയർത്തിയാണ് മനു ഭാക്കറിന്റെ മടക്കം. ഇനിയും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്ന മനു ഭാക്കറിന് മെഡൽനേട്ടത്തിൽ ഹാട്രിക് അടിക്കാനും അവസരമുണ്ട്.
യോഗ്യതാ റൗണ്ടിൽ മൂന്നാമതെത്തിയാണ് മനു – സരബ്ജോത് സഖ്യം വെങ്കലപ്പോരിലേക്കു കടന്നത്. ഇതേയിനത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്‌വാൻ – അർജുൻ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.
ഇതോടെ, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം മനു ഭാക്കറിനു സ്വന്തം. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിനു സ്വന്തം.
മെഡൽ വരൾച്ച നേരിട്ട ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ വീണ്ടും മെഡൽ സ്വന്തമാക്കിയത്. ഇന്നലെ രണ്ട് ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഷൂട്ടിങ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. പുരുഷവിഭാഗം 10 മീറ്റർ എയർ റൈഫിളിൽ ഉജ്വല പോരാട്ടത്തിന് ഒടുവിൽ 208.4 പോയിന്റുമായി അർജുൻ ബബൂത്ത നാലാമതായി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ റമിത ജിൻഡാൽ 7–ാം സ്ഥാനത്തായി.