മെഡൽ സ്വപ്നം കണ്ട റെയിൽവേ ടിടി, മകന് റൈഫിൾ വാങ്ങാൻ ബാങ്ക് വായ്പയെടുത്ത പിതാവ്

Mail This Article
പാരിസ് ∙ ‘ഓം ത്ര്യംബകം യജാമഹേ, സുഗന്ധിം പുഷ്ടിവർധനം, ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്... (ലോകത്താകെ സുഗന്ധം പരത്തുന്നവനും ലോകത്തെ പുഷ്ടിപ്പെടുത്തുന്നവനുമായ ശിവനെ ഞാൻ ആരാധിക്കുന്നു. പാകമാകുമ്പോൾ മാത്രം ഞെട്ടിൽനിന്ന് അടർന്നുവീഴുന്ന വെള്ളരിയെപ്പോലെ, കാലമെത്തുമ്പോൾ മാത്രമേ എന്റെ ജീവനെ ശരീരത്തിൽനിന്നു വേർപെടുത്താവൂ. അതുവരെ മരണത്തിന്റെ പിടിയിൽനിന്ന് എന്നെ മോചിപ്പിച്ചാലും. അമരത്വത്തിലേക്ക് എന്നെ ചേർക്കേണമേ...)
ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സ്വപ്നിൽ കുസാലെ തന്റെ ശരീരത്തിനു പിന്നിൽ, നടുവിനു മുകളിലായി പച്ചകുത്തിയിരിക്കുന്നത് ഈ മഹാമൃത്യുഞ്ജയ മന്ത്രമാണ്. പാരിസ് ഒളിംപിക്സിലെ അനശ്വര മെഡൽ നേട്ടത്തിലൂടെ സ്വപ്നിൽ ഇനി ഇന്ത്യൻ കായികരംഗത്ത് എക്കാലവും ഓർമിക്കപ്പെടും.
തോക്ക് വാങ്ങാൻ വായ്പ
മഹാരാഷ്ട്ര സർക്കാരിന്റെ സ്കൂൾതല കായികപദ്ധതിയിൽ 13–ാം വയസ്സിൽ ചേർന്നതാണു സ്വപ്നിലിന്റെ കരിയറിൽ വഴിത്തിരിവായത്. ഷൂട്ടിങ് പരിശീലനത്തിനു ചേർന്നെങ്കിലും പണമൊരു തടസ്സമായി. മകന് ഈ കായികയിനത്തിൽ ഭാവിയുണ്ടെന്നു പരിശീലകൻ വിശ്വജിത് ഷിൻഡെ അച്ഛൻ സുനിലിനോടു പറഞ്ഞതോടെ അദ്ദേഹം രണ്ടും കൽപിച്ചിറങ്ങി. മകനു മികച്ച റൈഫിൾ വാങ്ങാൻ അദ്ദേഹം ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തു.
ധോണിയും സ്വപ്നിലും
2015ൽ ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയതോടെ സ്വപ്നിലിന്റെ കുതിപ്പ് തുടങ്ങി. അതേവർഷം, റെയിൽവേയിൽ ടിക്കറ്റ് കലക്ടറായി (ടിസി) ജോലി ലഭിച്ചു. ഇതോടെ, കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ പരിശീലനം നടത്താനുള്ള വരുമാനത്തിനു വഴിതെളിഞ്ഞെന്നു സ്വപ്നിൽ പറഞ്ഞു.
ഒരുകാര്യത്തിൽ താനും ധോണിയും തമ്മിൽ സാമ്യമുണ്ടെന്നു സ്വപ്നിൽ പറയുന്നു: ‘ധോണിയും ആദ്യമൊരു ടിടിഇ ആയിരുന്നല്ലോ. ക്രിക്കറ്റ് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കു തടസ്സമാകുമെന്നു കരുതി അദ്ദേഹം പിന്നീട് ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ, എനിക്കു ജോലി അത്യാവശ്യമായിരുന്നതിനാൽ തുടർന്നു.