പാരിസ്∙ പാരാലിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ച് നിതേഷ് കുമാർ. മെന്‍സ് സിംഗിൾസ് എസ്എൽ3 വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ കടന്നു. സെമിയില്‍ ജപ്പാന്റെ ഡൈസുകെയെ 21–16, 21–12 എന്ന സ്കോറിനാണ് നിതേഷ് തോൽപിച്ചത്. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് സ്വർണ മെഡലിനായുള്ള ഫൈനല്‍ പോരാട്ടം. പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എൽ 4 വിഭാഗത്തില്‍ സുഹാസ് യദിരാജും ഫൈനലിലെത്തി. സുകാന്ത് കദത്തെ 21–17, 21–12ന് തോല്‍പിച്ചാണ് സുഹാസ് മെഡലുറപ്പിച്ചത്.

ബാഡ്മിന്റൻ വനിതാ സിംഗിള്‍സ് എസ്എച് 6 ഇനത്തിൽ നിത്യശ്രീ ശിവന്‍ സെമിയിൽ കടന്നു. പോളണ്ടിന്റെ ഒലിവിയയെ ക്വാര്‍ട്ടറിൽ 21–04, 21–7നാണ് നിത്യശ്രീ മറികടന്നത്. സെമിയിൽ ചൈനയുടെ ഷുങ്ബാവോയാണ് നിത്യയുടെ എതിരാളി. വനിതാ സിംഗിൾസ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിനാബെൻ പട്ടേൽ ക്വാർട്ടർ ഫൈനലിൽ കടന്നു. മെക്സിക്കോയുടെ മാർത്താ വെർദിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം കീഴടക്കിയത്. ക്വാർട്ടറിൽ ചൈനയുടെ സൂ യിങ്ങിനെ ഭവിനാബെൻ പട്ടേല്‍ നേരിടും.

പാരാലിംപിക്സിൽ അഞ്ച് മെഡലുകളുമായി ഇന്ത്യ 24–ാം സ്ഥാനത്തു തുടരുകയാണ്. ഒരു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്. 26 സ്വർ‍ണമുള്‍പ്പടെ 55 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബ്രിട്ടൻ രണ്ടാമതും ബ്രസീല്‍ മൂന്നാമതും തുടരുന്നു.

English Summary:

Nitesh Kumar enters the final undefeated with a win against Daisuke