സിംഗപ്പൂർ ∙ ഐതിഹാസിക പ്രകടനത്തിലൂടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ദൊമ്മരാജു ഗുകേഷിന് സ്വർണമെഡലും ട്രോഫിയും സമ്മാനിച്ചു. മത്സരവേദിയായ സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന സമാപന സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സിംഗപ്പുർ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സൂ ലീ യാങ് ഗുകേഷിന് സ്വർണ മെഡൽ സമ്മാനിച്ചു. ഫിഡെ പ്രസിഡന്റ് അർകാദി ജോർകോവിച്ച്, സിംഗപ്പുർ പാർലമെന്റ് അംഗം മുരളി പിള്ള എന്നിവർ ചേർന്ന് ഗുകേഷിനെ ഹാരം അണിയിച്ചു. അർകാദി ജോർകോവിച്ച് ട്രോഫിയും സമ്മാനിച്ചു.

നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിൽ ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചു. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5.

2023 ൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയെ തോൽപിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താൻ നടത്തിയ, 8 പേർ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്. ഗുകേഷിനു 12 കോടിയോളം രൂപ സമ്മാനമായി ലഭിക്കും.

English Summary:

World Chess Championship 2024 Closing Ceremony - Live Updates