പ്രതീക്ഷാ കിരണം

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ചാംപ്യൻഷിപ്പിൽ രാജ്യത്തിന്റെ പ്രതീക്ഷ നിലനിർത്തി പി.വി.സിന്ധുവും മലയാളി താരം കിരൺ ജോർജും. വനിതാ സിംഗിൾസിൽ സിന്ധുവും പുരുഷ സിംഗിൾസിൽ കിരണും ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ ഡബിൾസിൽ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യവും അവസാന എട്ടിലെത്തി. ജപ്പാന്റെ മനാമി സുയിസുവിനെയാണ് സിന്ധു അനായാസം തോൽപിച്ചത് (21–15,21–13). പാരിസ് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഇന്തൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്ക ടുൻജുങ്ങാണ് ക്വാർട്ടറിൽ എതിരാളി.
പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ, ഫ്രാൻസിന്റെ അലക്സ് ലാനിയയ്ക്കെതിരെ 6 ഗെയിം പോയിന്റുകൾ സേവ് ചെയ്താണ് കിരണിന്റെ ഉജ്വല ജയം (22–20, 21–13). ആദ്യ ഗെയിമിൽ 20–14ന് എതിരാളി മുന്നിൽനിൽക്കവെയാണ് ശക്തമായി തിരിച്ചടിച്ച് കിരൺ ഗെയിം സ്വന്തമാക്കിയത്. തുടരെ 8 പോയിന്റുകൾ നേടിയായിരുന്നു കുതിപ്പ്. രണ്ടാം ഗെയിമിൽ തുടക്കത്തിൽ മാത്രമേ കിരൺ വെല്ലുവിളി നേരിട്ടുള്ളൂ. ഇതാദ്യമായിട്ടാണ് കൊച്ചി സ്വദേശിയായ കിരൺ ഒരു സൂപ്പർ 750 ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തുന്നത്. ചൈനയുടെ ഹോങ് യാങ് വെങ്ങാണ് അടുത്ത റൗണ്ടിൽ എതിരാളി. എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ, പ്രിയാൻശു രജാവത്ത് എന്നിവർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ പുരുഷ സിംഗിൾസിൽ ഇനി കിരൺ മാത്രമാണ് ഇന്ത്യൻ പ്രതീക്ഷ.
പുരുഷ ഡബിൾസിൽ ജപ്പാൻ താരങ്ങളായ കെന്യ മിത്‌സുഹാഷി–ഹിരോകി ഒകാമുറ എന്നിവർക്കെതിരെ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു സാത്വിക്–ചിരാഗ് സഖ്യത്തിന്റെ ജയം (20–22,21–14,21–16).