മുഖ്യമന്ത്രി ഇടപെട്ടു; മാർ ബേസിൽ, നവാമുകുന്ദ സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തിന്റെ പേരിൽ കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ എന്നീ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് വിലക്ക് പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കേണ്ട കായിക വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം, ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ചാംപ്യൻപട്ടം നിശ്ചയിച്ചത് സംബന്ധിച്ച തർക്കമാണ് പ്രതിഷേധത്തിനു കാരണമായത്. സമാപനച്ചടങ്ങിനിടെ പ്രതിഷേധമുയർത്തിയ കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ എന്നീ സ്കൂളുകൾക്ക് അടുത്തവർഷത്തെ കായികമേളയിൽ വിലക്കേർപ്പെടുത്തുകയായിരുന്നു.
∙ മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്തുവച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിംപിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട കായിക മന്ത്രി, ബഹുമാനപ്പെട്ട അംഗങ്ങളായ ആന്റണി ജോൺ, കുറുക്കോളി മൊയ്തീൻ, ഡീൻ കുര്യാക്കോസ് എംപി എന്നിവരും കെഎസ്റ്റിഎ, പിജിറ്റിഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയിൽ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് എന്നോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ 2025–26ൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ്.
എന്നാൽ അന്വേഷണ കമ്മിഷൻ സൂചിപ്പിച്ചിട്ടുള്ള ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകർ അവർക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നൽകിയിട്ടില്ല. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാർ ബേസിൽ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.