ADVERTISEMENT

ഡെറാഡൂൺ ∙ ദേശീയ ഗെയിംസിലെ വുഷു വേദിയിൽ കേരളത്തിന് സ്വർണ ചരിത്രം. പുരുഷൻമാരുടെ വുഷു തൗലോ നാങ്കുൻ വിഭാഗത്തിൽ കെ. മുഹമ്മദ് ജാസിലാണ് (8.35 പോയിന്റ്) സ്വർണം നേടിയത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണു വുഷുവിൽ കേരളം സ്വർണം നേടുന്നത്. കഴിഞ്ഞ ഗെയിംസിൽ വുഷുവിൽ 2 വെങ്കലമായിരുന്നു കേരളത്തിന്റെ നേട്ടം.

മലപ്പുറം പെരിന്തൽമണ്ണ ചെറുകര കുപ്പൂത്ത് വീട്ടിൽ മാർഷ്യൽ ആർട്സ് പരിശീലകനായ മുഹമ്മദ് അലിയുടെയും യോഗ ട്രെയിനർ സാജിതയുടെയും മകനാണു ജാസിൽ (19). പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥി. പിതാവ് മുഹമ്മദ് അലിക്കൊപ്പം മൂന്നാം വയസ്സു മുതൽ ആയോധന കലകൾ പരിശീലിക്കാൻ തുടങ്ങിയതാണു ജാസിൽ. കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റായ ജാസിൽ കളരി, യോഗ, കിക്ക് ബോക്സിങ്, പെൻകാക്ക് സിലാട്ട് എന്നിവയും അഭ്യസിച്ചു. സഹോദരി ഫാത്തിമ വുഷു സംസ്ഥാന ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. കേരള വുഷു ടീമിന്റെ പരിശീലനം രണ്ടാഴ്ച മുൻപു തന്നെ ഡെറാഡൂണിലേക്കു മാറ്റിയത് ഏറെ ഗുണം ചെയ്തുവെന്ന് മുഹമ്മദ് ജാസിൽ പറഞ്ഞു. 

എന്താണ് വുഷു? 

പരമ്പരാഗതമായ ചൈനീസ് ആയോധന കലയായ വുഷു, കുങ്ഫുവിന്റെ വകഭേദമാണ്. എതിരാളിയെ കൈ കൊണ്ടും കാൽ കൊണ്ടും ആക്രമിക്കാം. ഇതിലൂടെയുള്ള പോയിന്റുകളാണു വിജയികളെ നിശ്ചയിക്കുന്നത്. വുഷുവിൽ പലതരത്തിലുള്ള മത്സര വിഭാഗങ്ങളുണ്ട്. തൗലോ എന്ന വിഭാഗം ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനമാണ്. വടി ഉപയോഗിച്ചുള്ള പ്രകടനമാണ് തൗലോ നാങ്കുൻ

English Summary:

Muhammed Jasil: Kerala's Muhammed Jasil secured the state's first-ever gold medal in Wushu at the National Games. His win in the Taolu Nangun category is a testament to his dedication and the training received two weeks prior in Dehradun, a strategic move by the Kerala Wushu team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com