പ്രണവ്, നിത്യ വേഗതാരങ്ങൾ; ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ ആദ്യദിനം മലയാളി താരങ്ങൾക്കു മെഡലില്ല

Mail This Article
കൊച്ചി ∙ പ്രണവ് പ്രമോദിന്റെ കഴുത്തിലെ സ്വർണമാലയിൽ ഒളിംപിക് വളയങ്ങളുടെ ലോക്കറ്റുണ്ട്. 100 മീറ്റർ ഓടാനായി ഓരോ തവണ ട്രാക്കിലിറങ്ങുമ്പോഴും ഒളിംപിക് മോഹവുമായി ആ ലോക്കറ്റ് പ്രണവ് നെഞ്ചോടു ചേർക്കും. ആദ്യ സ്ഥാനം ലക്ഷ്യം വച്ചുള്ള കുതിപ്പിൽ പലപ്പോഴും കാലിടറിയിട്ടുണ്ടെങ്കിലും ഇന്നലെ മഹാരാഷ്ട്രക്കാരൻ പ്രണവ് കണക്കു തീർത്തു. മഹാരാജാസിലെ ട്രാക്കിലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിൽ പുരുഷ വിഭാഗം 100 മീറ്ററിൽ സ്വർണം (10.27 സെക്കൻഡ്).
വനിതകളുടെ 100 മീറ്ററിൽ തെലങ്കാനയുടെ നിത്യ ഗാന്ധെയ്ക്കാണു (11.50 സെക്കൻഡ്) സ്വർണം. പുരുഷ വിഭാഗം 100 മീറ്റർ സെമി ഫൈനലിൽ കർണാടകയുടെ മണികണ്ഠ ഹോബ്ലിധാറാണ് മീറ്റ് റെക്കോർഡ് കുറിച്ചത് (10.25 സെക്കൻഡ്). 2016ൽ അമിയ കുമാർ മാലിക് സൃഷ്ടിച്ച റെക്കോർഡാണു (10.26) മറികടന്നത്. എന്നാൽ സെമിയിലെ പ്രകടനം മണികണ്ഠയ്ക്കു ഫൈനലിൽ പുറത്തെടുക്കാനായില്ല. പ്രണവിനും ഒഡീഷയുടെ അനിമേഷ് കുജൂരിനും (10.32) പിന്നിൽ മൂന്നാം സ്ഥാനത്തായി ഫിനിഷ്.

ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം രണ്ടും മീറ്റ് റെക്കോർഡുകളാണു പിറന്നത്. പുരുഷൻമാരുടെ 10,000 മീറ്ററിൽ കരസേനയുടെ ഹിമാചൽ പ്രദേശ് താരം സാവൻ ബർവാലിനാണു മറ്റൊരു മീറ്റ് റെക്കോർഡ് (28:57.13 മിനിറ്റ്). 2007ൽ സുരേന്ദ്ര സിങ് സൃഷ്ടിച്ച റെക്കോർഡാണു (28:57.90 മിനിറ്റ്) മറികടന്നത്. വിവിധ ഇനങ്ങളിലായി 17 അത്‌ലീറ്റുകൾ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് പിന്നിട്ടു.

വനിതകളുടെ പോൾവോൾട്ടിൽ മലയാളി താരം മരിയ ജയ്സൻ അഞ്ചാമതായി (3.90 മീറ്റർ). തമിഴ്നാടിന്റെ പവിത്ര വെങ്കടേഷും ഭരണിക ഇളങ്കോവനുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ (4 മീറ്റർ). പുരുഷ വിഭാഗം ലോങ് ജംപിൽ മലയാളി താരങ്ങളായ മുഹമ്മദ് മുഹസിനും മുഹമ്മദ് അനീസും ഫൈനലിലേക്കു യോഗ്യത നേടി. വനിതകളുടെ 400 മീറ്ററിൽ കേരള താരങ്ങളായ ജിസ്ന മാത്യു, കെ. സ്നേഹ എന്നിവരും ഫൈനലിലെത്തി.