ഗ്രീസിലെ ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ഇരട്ട മെഡൽ; രാജ്യത്തിന്റെ യശസുയർത്തി ഒരു മലയാളി പെൺകുട്ടി

Mail This Article
തിരുവനന്തപുരം∙ ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്.
റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വര്‍ണനേട്ടം. പതിനൊന്നിൽ 10 പോയിന്റ് നേടിയാണ് താരം സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഒരേയൊരു സ്വര്‍ണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം.
ഒൻപത് വയസ്സുകാരിയായ ദിവി ബിജേഷ് ഏഴാം വയസ്സിലാണ് സഹോദരൻ ദേവനാഥിൽ നിന്നും അടിസ്ഥാന പാഠങ്ങൾ പഠിച്ചാണ് ചെസിന്റെ ലോകത്തേക്ക് എത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര തലത്തിൽ 9 സ്വർണവും 5 വെള്ളിയും 3 വെങ്കലവും നേടിയിട്ടുണ്ട്. ജോർജിയയിൽ നടക്കുന്ന ലോകകപ്പിൽ മത്സരിക്കുകയാണ് ദിവിയുടെ അടുത്ത ലക്ഷ്യം.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. മാസ്റ്റര്‍ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകന്‍. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവനാഥ്