നീരജ് വിളിച്ചു; കൂട്ടുകാർ വരുന്നു, പാക്ക് താരം അര്ഷദ് നദീം ഇന്ത്യയിൽ മത്സരിക്കുന്നത് ഉറപ്പായിട്ടില്ല

Mail This Article
കൊച്ചി ∙ ലോകവേദിയിൽ തനിക്കൊപ്പം മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയിലേക്കു വിളിച്ച് നീരജ് ചോപ്ര. ഒളിംപിക് മെഡൽ ജേതാവ് നീരജിന്റെ നേതൃത്വത്തിലുള്ള ‘നീരജ് ചോപ്ര ക്ലാസിക് 2025’ രാജ്യാന്തര ജാവലിൻ ത്രോ മത്സരം മേയ് 24ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. നേരത്തേ നീരജിന്റെ ജന്മനാടായ ഹരിയാനയിലെ പഞ്ച്കുളയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാൽ ബെംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.
മുൻനിര താരങ്ങളായ ആൻഡേഴ്സൻ പീറ്റേഴ്സ്, തോമസ് റോളർ, ജൂലിയസ് യെഗോ, കർട്ടിസ് തോംസൺ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കി. നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാവ് പാക്കിസ്ഥാന്റെ അർഷാദ് നദീമിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നത് ഉറപ്പായിട്ടില്ലെന്നു നീരജ് ചോപ്ര പറഞ്ഞു. നീരജിനു പുറമേ മറ്റ് ഇന്ത്യൻ താരങ്ങളും മത്സരിക്കാനുണ്ടാകും. ജെഎസ്ഡബ്ല്യുവുമായി സഹകരിച്ചാണു മത്സരം സംഘടിപ്പിക്കുന്നത്. ചാംപ്യൻഷിപ്പിനെക്കുറിച്ച് വെർച്വൽ കോൺഫറൻസിൽ നീരജ് ചോപ്ര സംസാരിക്കുന്നു...
Q. ചാംപ്യൻഷിപ്പിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ, പ്രതീക്ഷകൾ..
A. കുറച്ചു കാലമായി ഞാൻ കാണുന്ന ഒരു സ്വപ്നം സഫലമാകുകയാണ്. എന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഒരു ജാവലിൻ ത്രോ മത്സരം നടക്കുകയെന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. രാജ്യാന്തര താരങ്ങളുടെ മത്സരം നമ്മുടെ സ്റ്റേഡിയത്തിലിരുന്നു കാണാനുള്ള അവസരമാണ് ഇതു നൽകുന്നത്.
Q. ഇന്ത്യയിലെ ജാവലിൻ ത്രോ താരങ്ങളെ ഈ മത്സരം എങ്ങനെ സഹായിക്കും?
A. ഇന്ത്യൻ അത്‌ലറ്റിക്സിനുള്ള എന്റെ പിന്തുണയാണിത്. ലോകോത്തര താരങ്ങൾക്കൊപ്പം മത്സരിക്കാനും അവരുടെ പ്രകടനം തൊട്ടടുത്തു നിന്നു കാണാനും നമ്മുടെ താരങ്ങൾക്കുള്ള അവസരം. അതുവഴി സ്വന്തം പ്രകടനത്തിന്റെ നിലവാരമുയർത്താം. ലോക നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇപ്പോൾ ഇന്ത്യയിലുണ്ട്. ഭാവിയിൽ ഡയമണ്ട് ലീഗ് ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളും ഇന്ത്യയിൽ നടക്കും.
Q. അത്‌ലീറ്റ് എന്നതിനൊപ്പം സംഘാടകനെന്ന നിലയിലേക്കു കൂടി മാറുമ്പോൾ?
A. അത്‌ലീറ്റാകുമ്പോൾ മത്സരത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി. പക്ഷേ, സംഘാടകനെന്ന നിലയിൽ ഗ്രൗണ്ടിലെ പുല്ല് മുതൽ ഭക്ഷണം, താമസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. ആ വെല്ലുവിളി കൂടിയാണ് ഞാൻ ഏറ്റെടുക്കുന്നത്.