പോൾവോൾട്ടിൽ ദേവ് കുമാറിന്റെ സ്വർണം ഒരു സംസ്ഥാനത്തിന്റെയൊന്നാകെ നേട്ടം; ദേവ് കുമാർ c/o മധ്യപ്രദേശ്!

Mail This Article
കൊച്ചി ∙ മധ്യപ്രദേശിലെ ഷിൽഫോഡ ഖേഡ എന്ന കൊച്ചു ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്നുള്ള ഒരു പയ്യൻ മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഇന്നലെ ഉയരങ്ങളിൽ അദ്ഭുതം സൃഷ്ടിച്ചു. ഫെഡറേഷൻ കപ്പ് സീനിയർ ദേശീയ അത്‌ലറ്റിക്സിൽ പുരുഷൻമാരുടെ പോൾവോൾട്ടിൽ മധ്യപ്രദേശ് താരം ദേവ് കുമാർ മീണ സൃഷ്ടിച്ചതു പുതിയ ദേശീയ റെക്കോർഡ് (5.35 മീറ്റർ). ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ താൻ തന്നെ കുറിച്ച റെക്കോർഡാണു (5.32 മീ) പത്തൊൻപതുകാരൻ ദേവ് തിരുത്തിയത്.
ദേവിന്റെ കഠിനാധ്വാനം മാത്രമല്ല, മധ്യപ്രദേശ് അധികൃതരുടെ കൃത്യമായ ആസൂത്രണത്തിന്റെ കൂടി വിജയമാണിത്. ഭോപ്പാലിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ദേവിന്റെ ജനനം. 2020ൽ മധ്യപ്രദേശ് സർക്കാർ നടത്തിയ ടാലന്റ് ഹണ്ടിൽ ഭോപ്പാലിൽ പ്രവർത്തിക്കുന്ന മധ്യപ്രദേശ് സ്റ്റേറ്റ് അത്‌ലറ്റിക്സ് അക്കാദമിയിലേക്കു ദേവിനെ തിരഞ്ഞെടുത്തു. 2023ലെ ഗോവ ദേശീയ ഗെയിംസിൽ പോൾവോൾട്ടിൽ 5.16 മീറ്റർ ചാടി ദേവ് സ്വർണം നേടി. 2024ലെ ദേശീയ സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വെങ്കലവും നേടി.
ഉയരങ്ങളിൽ പക്ഷേ ദേവ് ‘ഒറ്റയ്ക്കായില്ല’. ഈ വിജയങ്ങൾക്കെല്ലാം സമ്മാനമായി മധ്യപ്രദേശ് അധികൃതർ ദേവിനു നൽകിയത് ഒരു വിദേശ പരിശീലകനെ. മുൻ ക്യൂബൻ പോൾവോൾട്ട് ചാംപ്യൻ ഏയ്ഞ്ചൽ ഗാർസിയ എസ്റ്റെബാൻ. ആ കൂട്ടും വെറുതെയായില്ല. റെക്കോർഡുകൾ വീണ്ടും വീണ്ടും തിരുത്തി ദേവ് ഉയരങ്ങളിലേക്കു കുതിച്ചു. ചെറുപ്രായത്തിൽ തന്നെ ദേവിനെ കണ്ടെത്തി ‘വിടാതെ’ പരിശീലനം നൽകിയ മധ്യപ്രദേശ് മാതൃകയും അതോടെ വിജയം കണ്ടു.