മലയാളി അത്ലീറ്റുകൾക്ക് 2 വെള്ളിയും ഒരു വെങ്കലവും; 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിനു മീറ്റ് റെക്കോർഡ്

Mail This Article
കൊച്ചി ∙ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സിൽ മലയാളത്തിന്റെ മാനം കാത്ത് വനിതകൾ. 2 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്നലെ മലയാളി താരങ്ങൾ നേടിയത്; ഇതുവരെ സ്വർണമില്ലാത്തതിന്റെ സങ്കടം ബാക്കി. വനിതകളുടെ ട്രിപ്പിൾ ജംപിൽ കണ്ണൂർ കേളകം സ്വദേശി സാന്ദ്ര ബാബു വെള്ളിയും (13.48 മീറ്റർ), തൃശൂർ ചേലക്കര സ്വദേശി എൻ.വി. ഷീന വെങ്കലവും (13.25 മീ) നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പാലക്കാട് എരിമയൂർ സ്വദേശി അനു രാഘവനാണു മറ്റൊരു വെള്ളി (58.26 സെക്കൻഡ്).
ഈയിനത്തിൽ തമിഴ്നാടിന്റെ വിദ്യ രാംരാജ് മീറ്റ് റെക്കോർഡോടെ (56.04 സെക്കൻഡ്) സ്വർണം നേടി. സരിതബെൻ ഗെയ്ക്‌വാദിന്റെ 2019ലെ റെക്കോർഡാണ് (57.21 സെക്കൻഡ്) തിരുത്തിയത്. വിദ്യയും അനുവും നേരത്തേ തന്നെ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു യോഗ്യത നേടിയിരുന്നു. തിരുവനന്തപുരം സായിയിൽ പരിശീലനം നേടുന്ന അനു 15നു ചെന്നൈയിൽ നടന്ന ഇന്ത്യൻ ഓപ്പൺ ചാംപ്യൻഷിപ്പിലും വെള്ളി നേടിയിരുന്നു.
ജെഎസ്ഡബ്ല്യു സ്പോർട്സ് സെന്ററിൽ ക്യൂബൻ കോച്ച് യൊയാന്ദ്രി ബെറ്റൻസോസിനു കീഴിൽ പരിശീലനം നേടുന്ന സാന്ദ്ര ബാബു കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ നടത്തിയത്. ഒരു സെന്റിമീറ്റർ വ്യത്യാസത്തിലാണു സാന്ദ്രയ്ക്കു സ്വർണം നഷ്ടമായത്. പഞ്ചാബിന്റെ നിഹാരിക വസിഷ്ഠിനാണു സ്വർണം (13.49 മീ).
ഇത്തവണത്തെ ദേശീയ ഗെയിംസിലും നിഹാരികയ്ക്കായിരുന്നു സ്വർണം. അന്നു ഷീനയ്ക്കു വെള്ളിയും സാന്ദ്രയ്ക്കു വെങ്കലവുമായിരുന്നു. എന്നാൽ, ഈയിനത്തിൽ ആർക്കും ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യത മാർക്ക് (13.68 മീ) മറികടക്കാനായില്ല.

ലോങ് ജംപിലും ട്രിപ്പിൾ ജംപിലും ഇന്ത്യയ്ക്കു മികച്ച പ്രതിഭകളുണ്ട്. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന താരങ്ങളെ സൃഷ്ടിക്കാനാണ് എന്റെ ശ്രമം. സാന്ദ്ര ബാബു മികച്ച അത്‌ലീറ്റാണ്. അടുത്ത വർഷം ട്രിപ്പിൾ ജംപിൽ സാന്ദ്ര ദേശീയ റെക്കോർഡ് (14.11 മീ) തിരുത്തും’’.
∙ യൊയാന്ദ്രി ബെറ്റൻസോസ്, കോച്ച്, ജെഎസ്ഡബ്ല്യു സ്പോർട്സ്
(ലോക ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ ജംപിൽ രണ്ടു തവണ വെള്ളി മെഡൽ നേടിയ താരമാണു യൊയാന്ദ്രി ബെറ്റൻസോസ്).