സമൂഹ മാധ്യമത്തിൽ നിന്നുള്ള വരുമാനം കൊണ്ട് പരിശീലനം; സ്വർണം നേടിയ നിഹാരിക വേറെ ലെവലാണ്– വിഡിയോ

Mail This Article
കൊച്ചി ∙ ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷം പേരാണു നിഹാരിക വസിഷ്ഠിന്റെ ഫോളോവേഴ്സ്. എന്നാൽ, ജംപിങ് പിറ്റിൽ നിഹാരിക ഫോളോ ചെയ്യുന്നത് സ്വപ്നങ്ങളെയാണ്; ലോക അത്‌ലറ്റിക്സ് വേദിയിൽ മെഡൽ നേടണമെന്ന സ്വപ്നം. ഇന്നലെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിലെ വനിതകളുടെ ട്രിപ്പിൾ ജംപിൽ അവസാന ചാട്ടത്തിലാണു നിഹാരിക സ്വർണത്തിലെത്തിയത്. അതുവരെ മുന്നിലായിരുന്ന മലയാളി താരം സാന്ദ്ര ബാബു ഒരു സെന്റിമീറ്ററിനു പിന്നിൽ. ദേശീയ ഗെയിംസിലും നിഹാരിക സ്വർണം നേടിയിരുന്നു.
പഞ്ചാബിലെ ചണ്ഡിഗഡ് സ്വദേശിയാണു നിഹാരിക (29). കോവിഡ് ലോക്ഡൗൺ കാലത്തു മത്സരങ്ങൾക്ക് ഇറങ്ങാൻ കഴിയാതായതോടെയാണു നിഹാരിക ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് (niharika.vashhist) തുറന്നത്. പരിശീലനത്തിന്റെയും വർക്കൗട്ടിന്റെയും ചിത്രങ്ങളും വിഡിയോകളുമാണു പതിവായി പങ്കുവച്ചത്. മെല്ലെ മെല്ലെ ലൈക്കും കമന്റും കൂടി; ആരാധകർ ഏറെയായി.
ഇതിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം ഒരു പരസ്യത്തിലും നിഹാരിക വേഷമിട്ടു. തന്റെ പരിശീലനാവശ്യങ്ങൾക്കു നിഹാരിക ഇപ്പോൾ രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാറില്ല. സമൂഹമാധ്യമത്തിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണു പരിശീലനം.
‘വിദേശ രാജ്യങ്ങളിൽ അത്‌ലീറ്റുകൾ പാർട്‌ടൈം ജോലികൾ ചെയ്താണ് പരിശീലനത്തിനു പണം കണ്ടെത്തുന്നത്. അതു പോലെയാണു ഞാനും.’– നിഹാരിക പറയുന്നു.